തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ ചലച്ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ചതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ചലച്ചിത്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്‌കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായത്. ഇത് ബോധപൂര്‍വമായ നടപടിയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
187 സിനിമയുടെ അപേക്ഷയാണ് കേന്ദ്രത്തിന് നല്‍കിയത്. 154 എണ്ണത്തിന് ആദ്യം അനുമതി തന്നു. പിന്നീട് നാല് എണ്ണത്തിന് കൂടി തന്നു. ഇനി ബാക്കി ഉള്ള ചിത്രങ്ങള്‍ക്ക് കൂടി അനുമതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നുണ്ട്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അടുത്ത മേള നടക്കുമോ എന്ന് ആശങ്കയുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
സിനിമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണം. നമ്മള്‍ അപേക്ഷ നല്‍കുന്നത് വൈകിയിട്ടില്ല. ബിജെപിയുടെ രാഷ്ടീയ അജണ്ടയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
30ാമത് ഐഎഫ്എഫ്‌കെയില്‍ 19 ചിത്രങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കിയത്. ബീഫ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗ്ള്‍സ് ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വൂള്‍ഫ്, എന്നീ ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടസം നേരിട്ടത്.
എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പൊയട്രി, ആള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റില്‍ഷിപ്പ് പൊടെംകിന്‍, ക്ലാഷ്, പലസ്തീന്‍ 36, റെഡ് റെയിന്‍, റിവര്‍സ്റ്റോണ്‍, ദ അവര്‍ ഓഫ് ദ ഫര്‍ണസസ്, ടണല്‍സ്: സണ്‍ ഇന്‍ ദ ഡാര്‍ക്ക്, യെസ്, ഫ്‌ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങള്‍ക്കാണ് ഇനി അനുമതി ലഭിക്കാനുള്ളത്. സാധാരണഗതിയില്‍ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ അനുമതി ആവശ്യമില്ല. എന്നാല്‍, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നും സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. എന്നാല്‍, മാത്രമേ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ.
പലസ്തീനില്‍ നിന്നുള്ള ചിത്രങ്ങളടക്കം വിലക്കിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നാണ് ആരോപണം. എന്നാല്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ നല്‍കാന്‍ വൈകിയത് കൊണ്ടാണിങ്ങനെ സംഭവിച്ചത് എന്നാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാദം. കേന്ദ്രത്തില്‍ നിന്ന് സെന്‍സര്‍ ഇളവ് തേടിയ 187 ചിത്രങ്ങളില്‍ 150 എണ്ണത്തിന് ആദ്യ ഘട്ടത്തില്‍ തന്നെ അനുമതി ലഭിച്ചിരുന്നു. മേള പുരോഗമിക്കുന്നതിനിടെ പല ഘട്ടങ്ങളിലായി അനുമതി നല്‍കുകയാണ് പതിവ്. ഇക്കുറി നാലു ദിവസം പിന്നിട്ട ശേഷം 19 സിനിമകള്‍ക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.