ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിൽ ഡോക്ടർ ലളിതാംബികയെ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. ഉഷ ജോസഫിൻ്റെ ശസ്ത്രക്രിയാ വിവരം ഓർമയില്ലെന്ന് ഡോക്ടർ എങ്ങനെ പറയുമെന്ന് വീണാ ജോർജ് ചോദിച്ചു. ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിഎംഇക്ക് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. കുറ്റക്കാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കും. സർക്കാർ കുടുംബത്തിനൊപ്പമാണെന്നും വിദഗ്ദ സമിതി രൂപീകരിക്കുമെന്നുംവീണ ജോർജ് പറഞ്ഞു.
സംഭവത്തിൽ ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പരിശോധിക്കും. ഉത്തരവാദികൾക്കെതിരെ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല. കർശന നടപടി സ്വീകരിക്കും. റിപ്പോർട്ട് പൊലീസിനും കൈമാറും. സർവീസിൽ ഉള്ളവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീയുടെ മകനുമായി സംസാരിച്ചു. 2025 മെയ് 12നാണ് സർജറി ചെയ്തത്. ഡോക്ടർ ലളിതാംബികയെ വീട്ടിൽ പോയി കണ്ടിട്ടുണ്ടെന്നാണ് മകൻ പറഞ്ഞത്. ഡോക്ടർക്ക് കേസ് ഓർമയില്ലെന്നാണ് പറഞ്ഞത്. പക്ഷേ സർജറി ചെയ്തിട്ടില്ലെന്ന് ഓർമയുണ്ട്. അതെങ്ങനെ സാധ്യമാകുമെന്നും മന്ത്രി വിമർശിച്ചു.
എല്ലാ സംവിധാനങ്ങളോടെയുമാണ് സർക്കാർ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. സ്ക്രബ് നേഴ്സ് ഇല്ലാതെ സർജറി നടത്താൻ പറ്റില്ല. അത് ഉറപ്പാക്കേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതും പരിശോധിക്കും. ഉത്തരവാദിത്തമില്ലായ്മയാണ് ഉണ്ടായത്. അത് ഗുരുതര വീഴ്ചയാണ്. അതിനും മറുപടി പറയേണ്ടി വരും. ഡോക്ടർ പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ല. കുടുംബം പറയുന്നതാണ് വിശ്വസിക്കുന്നത്.
എത്ര കാലം വയറ്റിൽ കത്രിക ഇരുന്നാലും കുഴപ്പമില്ലെന്ന ഡോക്ടറുടെ പ്രതികരണത്തിനെയും ആരോഗ്യമന്ത്രി വിമർശിച്ചു. ഒരു കാരണവശാലും പറയാൻ പാടില്ലാത്തതാണ് അങ്ങനെ. സ്വന്തം അനുഭവത്തിൽ വരട്ടെയെന്നും മന്ത്രി പറഞ്ഞു. ചെയ്യുന്ന തൊഴിലിനോടുള്ള അനാദരവാണ് ഇതെന്നും സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.