

വണ്ടാനം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാ പിഴവ് ആരോപണം. അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് നടന്ന ശസ്ത്രക്രിയയിൽ പുന്നപ്ര സ്വദേശിനിയുടെ വയറ്റിൽ കത്രിക മറന്നുവച്ചെന്നാണ് വെളിപ്പെടുത്തൽ. പുന്നപ്ര സ്വദേശി ഉഷാ ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്.
ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ യുവതി വീണ്ടും ആശുപത്രിയിൽ ചെന്നിരുന്നു. അപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായത്. വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് നടന്ന ശസ്ത്രക്രിയയിലാണ് കത്രിക വയറിനുള്ളിൽ അകപ്പെട്ടതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
അതേസമയം, വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് സംഭവത്തോട് പ്രതികരിച്ചു. അഞ്ച് വർഷം മുൻപത്തെ കാര്യമാണെന്നും അന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സ്ഥലം മാറിപ്പോയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.