Source: Files
KERALA

കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി രൂപപ്പെടുത്താൻ 'മിഷൻ സമുദ്ര'; സർക്കാരിൻ്റെ സ്വപ്ന പദ്ധതി

മിഷൻ സമുദ്രക്കായി 400 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന് കൂറ്റൻ പദ്ധതികൾ പ്രഖ്യാപിച്ചും സ്വകാര്യ ധനശേഖരണം ലക്ഷ്യമിട്ടും വി.ഡി. സതീശൻ്റെ ആദ്യ ബജറ്റ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി രൂപപ്പെടുത്താനുള്ള പദ്ധതിയായ മിഷൻ സമുദ്രക്കായി 400 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. തീരദേശം, തുറമുഖം, ജലസ്രോതസുകൾ എന്നിവ സംയോജിപ്പിച്ചാകും പദ്ധതി. മിഷൻ സമുദ്രയുടെ ഭാഗമായി പോർട്ട് സിറ്റി പദ്ധതിയിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ അവസരങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമുദ്ര യാത്ര ചരിത്രം വിവരിക്കുന്ന അന്തർദേശീയ മാരി ടൈം മ്യൂസിയം സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞത്തെ ഗ്രീൻ ബങ്കറിങ് തുറമുഖമാക്കിമാറ്റും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങൾ വികസിപ്പിക്കും. മദർഷിപ്പ് നിർമാണം ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം, തൊഴിൽ കേന്ദ്രങ്ങളിൽ തീരദേശത്തുള്ളവർക്ക് സംവരണം എന്നിവയും പ്രഖ്യാപിച്ചു.

കേരളത്തിന്റെ 600 കി.മീ. തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തിൽ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി തീരദേശം, തുറമുഖങ്ങൾ, മറ്റ് ജലസ്രോതസുകൾ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉൾനാടൻ ജലപാതകൾ സംയോജിപ്പിച്ചുകൊണ്ട് മാരിടൈം സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കേരള മാരിടൈം പോളിസി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കഴിഞ്ഞ സർക്കാറിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രി കഴിഞ്ഞ സർക്കാർ പദ്ധതി ചെലവുകൾ പെരുപ്പിച്ച് കാണിച്ചുവെന്നും കേന്ദ്ര വിഹിതത്തിലെ കുറവ് കണക്കിലെടുക്കാതെയാണ് കഴിഞ്ഞ ബജറ്റെന്നും പറഞ്ഞു. തെറ്റായ അനുമാനത്തിൽ റവന്യു കമ്മി ഗ്രാൻ്റ് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും പറഞ്ഞു.

വ്യക്തമായ ജനവിധിയോടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചു വർഷത്തെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ദിശാസൂചികയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT