ചെന്നൈ: വിജയ് സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഈ അടുത്ത ദിവസങ്ങളിലെ സംഭവവികാസങ്ങൾ ടിവികെ സർക്കാരിൻ്റെ ഭാവിയെ കുറിച്ച് സംശയങ്ങൾ ഉണ്ടാക്കുന്നു എന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു. വിസികെയുടെ മുൻ എംഎൽഎ പനയൂർ ബാബവുവും അനുയായികളും ഡിഎംകെയിൽ ചേർന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം.
പുതിയ സർക്കാരിനെ ഒരു ആറ് മാസത്തേക്ക് വിമർശിക്കരുത് എന്നായിരുന്നു ഡിഎംകെയുടെ ആദ്യ തീരുമാനം. എന്നാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യം പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോകുന്നത് എന്നതിനാൽ പ്രതികരിക്കാൻ നിർബന്ധിതനാകുകയാണ് എന്നും സ്റ്റാലിൻ വ്യക്തമാക്കി. അഞ്ചോ ആറ് മാസമോ പോലും ഈ സർക്കാർ നിലനിൽക്കുമോ എന്ന് ആളുകൾ ചിന്തിക്കുന്ന തരത്തിലാണ് സാഹചര്യം," അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം അധികാരത്തിൽ എത്തിയ ടിവികെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ രംഗത്തെത്തുന്നത്. വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന് എം.കെ. സ്റ്റാലിൻ മുമ്പും പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ തയ്യാറായി ഇരിക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു.