പ്രതീകാത്മക-ചിത്രം Source: Freepik
KERALA

" ഞാൻ അവരുടെ നടുവിൽ കയറി കിടന്നു, അപ്പോൾ ആ ചേട്ടൻ കഴുത്തിൽ കുത്തിപ്പിടിച്ചു, ചവിട്ടി താഴെയിട്ടു"; എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലെന്ന് മർദനമേറ്റ പന്ത്രണ്ടുകാരൻ

"ഒരാഴ്ചയായി അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എനിക്കത് ഇഷ്ടമായില്ല. കഴിഞ്ഞ ദിവസം അവർക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞ് മുറിയിൽ കയറി. ഞാൻ അവരുടെ നടുക്ക് കയറിക്കിടന്നു."

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എറണാകുളത്ത് 12 കാരനെ മർദ്ദിച്ച അമ്മയെയും ആൺസുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിൻ്റെ പ്രകോപനത്തിന് കാരണമെന്നാണ് കുട്ടി പറയുന്നത്. മാതാപിതാക്കൾ വേർ പിരിഞ്ഞതോടെ അച്ഛനും അമ്മയ്ക്കും ഒപ്പം മാറി മാറിയാണ് കുട്ടി താമസിച്ചിരുന്നത്. ഇത്തവണ അമ്മയോടൊപ്പം വീട്ടിൽ നിൽക്കുന്നതിനിടെയാണ് അമ്മയും ആൺസുഹൃത്തും ചേർന്ന് മർദിച്ചത്.

അമ്മയുടെ ആൺസുഹൃത്ത് വീട്ടിലെത്തുന്നത് കുട്ടിക്ക് താൽപ്പര്യമില്ലായിരുന്നു. അത് പലതവണയായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. "ഒരാഴ്ചയായി അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എനിക്കത് ഇഷ്ടമായില്ല. കഴിഞ്ഞ ദിവസം അവർക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞ് മുറിയിൽ കയറി. ഞാൻ അവരുടെ നടുക്ക് കയറിക്കിടന്നു. അതോടെ ചേട്ടൻ ദേഷ്യപ്പെട്ട് എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. ബാത്റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി തല്ലി, ചവിട്ടി താഴെയിട്ടു എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ല." ഏഴാം ക്ലാസുകാരൻ പറഞ്ഞു.

പിന്നീട് അമ്മയും ഉപദ്രവിച്ചു. അമ്മ തന്റെ നെഞ്ചിലും മറ്റും മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറയുന്നു. കുട്ടിയുടെ വയറിനു മുകളിലായി ആഴത്തിൽ നഖക്ഷതമേറ്റ പാടുകളുണ്ട്. പരിക്കേറ്റ കുട്ടിയെ ആശപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തുടർന്ന് അച്ഛന്റെ സംരക്ഷണയിൽ വിട്ടു. കുട്ടി ഇപ്പോൾ അച്ഛനോടൊപ്പമാണ് കഴിയുന്നത്. നേരത്തേ അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടി കുറച്ചു കാലമായി അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അതിനിടെയാണ് ആൺസുഹൃത്തിന്റെ ഇടപെടൽ അക്രമത്തിലേക്കെത്തിയത്.

12 വയസുകാരനെ മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിലായിരുന്നു. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് അമ്മ. ആണ്‍സുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവർത്തകനാണ്.

SCROLL FOR NEXT