കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശേരി അതിവേഗ പോക്‌സോ കോടതി. മരണം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2020 ഫെബ്രുവരിയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് അതിവേഗ പോക്‌സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പത്മരാജന് സ്‌കൂളിലെ പത്തു വയസുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 മാര്‍ച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് കുട്ടിയുടെ ഉമ്മ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.
പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശിശുദിനത്തില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി പറഞ്ഞു.
വിധി നിരാശാജനകമെന്ന് പ്രതിഭാഗം പ്രതികരിച്ചു. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മേല്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ പി. പ്രേമരാജന്‍ പറഞ്ഞു. അവസാനം കേസ് അന്വേഷിച്ച ഡിവൈഎസ്പി രത്‌നകുമാര്‍ കേസ് അട്ടിമറിച്ചെന്നും വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു.
ആദ്യം പാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു കണ്ടെത്തല്‍. പ്രതിഷേധം ഉയര്‍ന്നതോടെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. കുറ്റപത്രം വൈകിയതുള്‍പ്പെടെ വീണ്ടും പരാതി ഉയര്‍ന്നതോടെ നര്‍ക്കോട്ടിക് സെല്‍ എഎസ്പി ആയിരുന്ന രേഷ്മ രമേഷ്, അന്നത്തെ ഡിഐജി എസ്. ശ്രീജിത്ത്, ആര്‍. ശ്രീലേഖ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസ് കൂടിയായിരുന്നു ഇത്.
പ്രതി നിരപരാധിയാണെന്ന് എസ്. ശ്രീജിത്ത് പറയുന്ന ശബ്ദരേഖയും ഇതിനിടയില്‍ വിവാദമായി. തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്‌നകുമാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പീഡന പരാതിക്ക് പിന്നില്‍ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയും ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.