കൊല്ലത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ യുവാവിനെതിരെ ഗുരുതര ആരോപണങ്ങള്‍. നാല് വയസ്സുള്ള മകളുടെ ദൃശ്യങ്ങളും ഭര്‍ത്താവ് പകര്‍ത്തിയിരുന്നെന്നാണ് യുവതിയുടെ പരാതി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാനും ഭാര്‍ത്താവ് നിര്‍ബന്ധിച്ചു. കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിന് ബന്ധമുണ്ട്. നാട്ടിലും വിദേശത്തുമായാണ് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവിന് മറ്റു സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പല സംഘങ്ങളോടും ബന്ധമുണ്ടെന്നും പറയുന്ന യുവതി വിവാഹ മോചന ഹര്‍ജിയും നല്‍കി.
2022 മുതലാണ് യുവാവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാൽ ഈ വർഷമാണ് അവ ഇ-മെയില്‍ വഴി പോണ്‍ സൈറ്റുകള്‍ക്ക് വിറ്റത്. ഇരുവരും വിദേശത്തായിരുന്നപ്പോഴായിരുന്നു സംഭവം. വിദേശത്തു നിന്നും കഴിഞ്ഞദിവസം നാട്ടിലെത്തിയതോടെയാണ് ഭാര്യ പരാതി നല്‍കിയത്. തനിക്ക് കാണാനെന്നു പറഞ്ഞാണ് ഭര്‍ത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു. ദൃശ്യങ്ങള്‍ കണ്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്.
കൗൺസിലിങ് നല്‍കി ശരിയാക്കാമെന്ന് കരുതിയ യുവതി ഭര്‍ത്താവിനെ നാട്ടിലെത്തിച്ചപ്പോഴാണ് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. ലൈംഗിക വൈകൃതം നടത്തിയതു ചോദ്യം ചെയ്തതിന് കുട്ടിയുടെ മുന്നിൽ വച്ചും മർദിച്ചു. മര്‍ദനമേറ്റ യുവതി ചികിത്സയിലാണ്. കൃത്യമായ ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും സഹിതമാണ് യുവതി പൊലീസില്‍ പരാതി നല്‍കിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 77, 118(1), 115(2), ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.