Source: Social Media
KERALA

ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ; ദുബായ് വ്യോമപാത ഇന്ന് ഭാഗികമായി തുറക്കും

ഇതിൽ പലതും പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ്

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ജിസിസി രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കും, തിരിച്ചും കൂടുതൽ സർവീസുകളുമായി വിവിധ എയർലൈനുകൾ. കൊച്ചിയിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, ജിദ്ദ , റിയാദ് , മസ്കറ്റ് , എന്നിവിടങ്ങളിലേക്കാണ് എയർ അറേബ്യ , എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് , സൗദി എയർലൈൻസ്, ഒമാൻ എയർവെയ്സ് എന്നിവയടക്കമുള്ള വിമാന കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിൽ പലതും പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ്.

അതേസമയം കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് ഇതുവരെ കൊച്ചിയിൽ നിന്നും, തിരിച്ചും ,ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകുന്ന വിവരം അനുസരിച്ച് ഇന്ന് കൊച്ചിയിലേക്ക് എത്തേണ്ട 32 വിമാനങ്ങളും കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 35 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വിമാന സർവീസുകൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തണം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ദുബായ് വ്യോമപാത ഇന്ന് ഭാഗികമായി തുറക്കുമെന്നും അറിയിപ്പുണ്ട്. എന്നാൽ എമിറേറ്റ് വിമാനങ്ങൾ സർവീസ് നടത്തില്ല. സൗദി വിദേശകാര്യ മന്ത്രിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തിയതിന് തുടർന്ന് ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സ്പെഷ്യൽ ഫ്ളെറ്റുകൾ ഏർപ്പാടാക്കുവാൻ കേന്ദ്ര സർക്കാർ വിമാന കമ്പനികൾക്ക് അനുമതി നൽകി. ഡൽഹിയിൽ നിന്നുള്ള യുഎസ്, യൂറോപ്പ് സർവീസുകളും സാധാരണ നിലയിൽ ആയിട്ടുണ്ട്. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കും മുംബെയിലേക്കും എയർ ഇന്ത്യ ഇന്ന് മുതൽ സാധാരണ സർവീസുകൾ പുനരാരംഭിക്കും. ഇന്നലെ വരെ ഇൻഡിഗോ റദ്ദാക്കിയത് 500 ഫ്ളൈറ്റുകളാണ്.

SCROLL FOR NEXT