യുവമോർച്ച പുനഃസംഘടനയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കൂടുതൽ നേതാക്കൾ രംഗത്ത്. ബിജെപിയെ ബിസിനസ് ജനതാ പാർട്ടിയാക്കി മാറ്റിയെന്ന് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിപിൻ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോർപ്പറേറ്റ് ബുദ്ധിയും കൊണ്ട് സംഘടന ഓടിക്കാൻ വന്ന രാജീവ് ചന്ദ്രശേഖറിന് പിഴവ് പറ്റിയെന്നും വിപിൻ കുമാർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ബിജെപി സംസ്ഥാന ഉടമസ്ഥൻ രാജീവ് ചന്ദ്രശേഖരനോട്......
കോർപ്പറേറ്റ് ബുദ്ധിയും കൊണ്ട് സംഘടന ഓടിക്കാൻ വന്ന നിങ്ങൾക്ക് ആദ്യമേ പിഴച്ചു. സംഘടന എന്തെന്ന് അറിഞ്ഞ് സംഘടനയിലൂടെ വളർന്നുവന്ന പ്രധാന നേതാക്കൾ ആരും നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കില്ല എന്ന് മനസ്സിലാക്കിയ നിങ്ങൾ തിരുവനന്തപുരത്തുനിന്നും ഒരു വാലാട്ടിയെ ജോലിക്കാരനായി വച്ചത് മുതലാണ് സംഘടനയുടെ പതനം തുടങ്ങിയത്. അവന് ഇഷ്ടമില്ലാത്തവരെ ഒക്കെ വെട്ടിയൊതുക്കി നിങ്ങളെപ്പോലെ കുറച്ച് മരപ്പാഴുകളെ കൊണ്ട് നിങ്ങളുടെ ചുവട്ടിലും മോർച്ചകളിലും നിറയ്ക്കുക എന്ന ജോലിയാണ് അവൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ചു നടന്നത് കിട്ടാതെ വന്നപ്പോൾ -ഞാൻ ഇനി ഒന്നിനും ഇല്ലേ സുല്ല് ! എന്നും പറഞ്ഞ് രാജിവച്ച പോസ്റ്റുമിട്ട് ഇറങ്ങിപ്പോയ നിങ്ങൾ എത്രത്തോളം സംഘടനാ സ്നേഹിയാണെന്ന് എല്ലാ പ്രവർത്തകർക്കും അറിയാം. നിങ്ങൾ ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്ന കാര്യം നടക്കാതെ വരുമ്പോൾ സംഘടനയെ വലിച്ചെറിഞ്ഞു പോകുമ്പോഴും ഇവിടെ പാർട്ടി ഉണ്ടാകണം എന്ന ആഗ്രഹം കൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞു പോകുന്നത്. ദയവുചെയ്ത് സംഘടനയെ തുലയ്ക്കരുത്. ശിങ്കിടിയുടെ വാക്കും കേട്ട് കൊണ്ട് സംഘടനയിലെ കഴിവുള്ള പ്രവർത്തകരെ ഓരോരുത്തരെയായി വെട്ടിയൊതുക്കി മുന്നോട്ടുപോകാമെന്ന് കരുതേണ്ട. ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം അല്ലാതെ വാലാട്ടികളുടെ കുരകേട്ട് പാവങ്ങളുടെ നേർക്ക് കല്ലെറിയാൻ നിൽക്കരുത്. എന്തായാലും ഭാരതീയ ജനതാ പാർട്ടിയെ ബിസിനസ് ജനതാ പാർട്ടി ആക്കിയ രാജീവ് മാമാ ആശംസകൾ.
അതേസമയം, യുവമോർച്ച തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡൻ്റ് സജിത്തിനെ ഒഴിവാക്കിയതിലും പ്രതിഷേധം ഉയരുന്നുണ്ട്. ജോലി രാജിവെച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയ സജിത്തിനെ ഒഴിവാക്കിയത് എന്തിനെന്ന് പറയണമെന്ന് പെരുങ്കടവിള പഞ്ചായത്തംഗം എസ്.എസ്. ശ്രീരാഗ് പറഞ്ഞു.