വയനാട്: താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം. ചുരത്തിലെ 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങളും, ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പുതുവത്സരാഘോഷത്തിനായി വയനാട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ചുരം പാതയിൽ പലപ്പോഴും അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നത് ജനുവരി രണ്ടാം വാരത്തിലായതിനാൽ വാരാന്ത്യത്തിലും പുതുവത്സരത്തോടനുബന്ധിച്ചും വയനാട് സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. വരും ദിവസങ്ങളിലും ചുരത്തിൽ കുരുക്ക് ഏറാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ച വയനാട്ടിൽ നിന്ന് ചുരം ഇറങ്ങാൻ എത്തിയ വാഹനങ്ങളുടെ നിര പഴയ വൈത്തിരി വരെ നീണ്ടിരുന്നു. അടിവാരം മുതൽ ലക്കിടി വരെയുള്ള 10 കിലോമീറ്റർ ദൂരം പിന്നിടാൻ നിലവിൽ മണിക്കൂറുകളാണ് എടുക്കുന്നത്. ചരക്കുവാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗത നിയമങ്ങൾ ലംഘിച്ച് വരിമാറി കയറുന്ന വാഹനങ്ങളാണ് പലപ്പോഴും കുരുക്ക് രൂക്ഷമാക്കുന്നത്. അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ചുരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചതായി കോഴിക്കോട് റൂറൽ എസ്.പി. കെ. ബൈജു അറിയിച്ചു.