തിരുവനന്തപുരം: എ.എ. റഹീം എംപിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. എംപിക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതന്മാരായാണ്. റഹീം ഇംഗ്ലീഷ് ഭാഷ പണ്ഡിതൻ അല്ലെന്നും അദ്ദേഹം അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞുവെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നവർക്ക് അസൂയയും കുശുമ്പുമാണെന്നും അദ്ദേഹം വിമർശിച്ചു.
കുടിയൊഴിപ്പിക്കുന്ന ആളുകളെ കാണാനാണ് റഹീം എംപി പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ല. എംപി എന്ന നിലയിലുള്ള റഹീമിൻ്റെ പ്രവർത്തനം മാത്രം നോക്കിയാൽ മതി. ഒരു പണിയുമില്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. ഇത്തരം ആക്രമണങ്ങളെ താൻ ഗൗനിക്കാറില്ല. മുമ്പ് ഇ.എം.എസിനെ കളിയാക്കുമായിരുന്നു. അത്ര ദുഷ്ടൻമാരാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എംഎൽഎ ഓഫീസ് തർക്കവുമായി ബന്ധപ്പെട്ട് ശബരീനാഥൻ്റെ പോസ്റ്റിൽ യാതൊരു ന്യായവും നീതിയുമില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തെറ്റായ ധാരണയിൽ ബഹളം ഉണ്ടാക്കുകയാണ്. ശ്രീലേഖയ്ക്ക് കാര്യം ബോധ്യപ്പെട്ടു. ശബരീനാഥൻ്റെ തീയറി മറ്റെന്തോ ആണെന്നും മന്ത്രി പറഞ്ഞു. അതേസമയം മറ്റത്തൂർ വിഷയം ന്യൂനപക്ഷങ്ങൾ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ ഇന്ത്യയിൽ വിജയിച്ച തിയറിയാണിത്. ആ തീയറിയാണ് കേരളത്തിലാകെ നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നത്. ഇതോടെ കോൺഗ്രസിനോടുള്ള വിശ്വാസം ജനങ്ങൾക്ക് ഇല്ലാതാവും. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം എന്ത് വിശ്വസിച്ച് കോൺഗ്രസിന് വോട്ട് ചെയ്യും. കൈപ്പത്തിക്ക് വോട്ട് കൊടുത്തവൻ കോൺഗ്രസിൽ നിൽക്കുമെന്ന് വി.ഡി. സതീശന് ഉറപ്പുനൽകാൻ കഴിയുമോ എന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു.