തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കാൻ കാരണം ഭർതൃമാതാവ് 
KERALA

"ചിക്കൻ കറി കൂടുതൽ കഴിച്ചുവെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു"; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കാൻ കാരണം ഭർതൃമാതാവ്

ജാതി പറഞ്ഞ് ഭർതൃമാതാവ് ആക്ഷേപിച്ചിരുന്നതായും കാവ്യയുടെ അമ്മ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മലയിൻകീഴിൽ യുവതി ജീവനൊടുക്കിയതിന് പിന്നിൽ ഭർതൃമാതാവാണെന്ന് യുവതിയുടെ അമ്മ ശാന്ത ആരോപിച്ചു. വിവാഹം കഴിഞ്ഞ സമയം മുതൽ വീട്ടിൽ വഴക്ക് ആണ്. ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ല എന്ന് പറഞ്ഞും ഭർതൃമാതാവ് പ്രശ്നങ്ങൾ സൃഷ്ടിച്ചു.

മകൾ ഒരിക്കലും സ്വസ്ഥത അനുഭവിച്ചിട്ടില്ല. രണ്ട് മാസം മുൻപ് ആണ് കാവ്യ അവസാനമായി വീട്ടിൽ വന്നത്. പല ദിവസങ്ങളും പട്ടിണിക്ക് ഇടും. ആഹാരം ഉണ്ടാക്കാനും സമ്മതിക്കില്ലെന്നും ശാന്ത പറഞ്ഞു.

കാവ്യയുടെ ഭർത്താവ് വിഷ്ണുവിൻ്റെ അമ്മ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. മരുമകൻ അമ്മ പറയുന്നത് മാത്രം ആണ് കേട്ടിരുന്നത്. ചിക്കൻ കറി കൂടുതൽ കഴിച്ചു എന്ന പേരിലാണ് കഴിഞ്ഞദിവസം വഴക്ക് ഉണ്ടാക്കിയത്. കുളി മുറിയിൽ കയറി നിന്ന് മകൾ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നും കാവ്യയുടെ അമ്മ പറഞ്ഞു.

കുട്ടികളെയും ഭർത്താവിനെയും കരുതി ആണ് കാവ്യ അവിടെ നിന്നതെന്ന് കാവ്യയുടെ സഹോദരൻ ശ്യാം പറഞ്ഞു. വിഷ്ണു നായർ വിഭാഗത്തിൽ പെട്ട ആളാണ്. തങ്ങൾ പിന്നോക്ക വിഭാഗം ആണെന്ന് പറഞ്ഞ് എപ്പോഴും ആക്ഷേപിക്കും. ജനലിൽ തൂങ്ങി എന്നാണ് പറഞ്ഞത്. രാത്രി 8.30 ഓടെയാണ് വീട്ടിൽ അറിയിച്ചത്.

വിഷ്ണുവിൻ്റെ അമ്മ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. വിഷ്ണുവിൻ്റെ അമ്മയുടെ പീഡനമാണ് മരണ കാരണമെന്നും കാവ്യയുടെ കുടുംബം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് വിളവൂർക്കൽ സ്വദേശി വിഷ്ണുവിൻ്റെ ഭാര്യ കാവ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

SCROLL FOR NEXT