KERALA

തിരിച്ചറിയാനാവാതെ ശരീരഭാഗങ്ങൾ; സങ്കടക്കടലായി മുണ്ടത്തിക്കോട്

അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ നൽകുന്നതിന് തൃശൂർ മെഡിക്കൽ കോളേജും മെഡിക്കൽ സംഘവും പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ്റെ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ്റെ മകൻ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല.13 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), സുഭദ്ര (68), ഭവാനി (65), സുന്ദരൻ (46), സാജൻ (37) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ സുഭദ്രയെ ഡിസ്ചാർജ് ചെയ്തു.

തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ നൽകുന്നതിന് തൃശൂർ മെഡിക്കൽ കോളേജും മെഡിക്കൽ സംഘവും പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620

തൃശൂർ താലൂക്ക് ഓഫീസ് : 04884232226

തൃശൂർ കളക്‌ട്രേറ്റ് കൺട്രോൾ റൂം : 94470 74424

മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853

സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവരിൽ ആരെങ്കിലും സംഭവസ്ഥലത്തു നിന്ന് വിട്ടു പോയിട്ടുണ്ടെങ്കിൽ അവർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് മരണപ്പെട്ടവരെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

SCROLL FOR NEXT