മുരാരി ബാബു അന്തരിച്ചു 
KERALA

മുരാരി ബാബു അന്തരിച്ചു; അന്ത്യം അർബുദ ബാധയെ തുടർന്ന്

കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വർണകൊള്ള കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമായിരുന്ന മുരാരി ബാബു അന്തരിച്ചു. അർബുദ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ ഒരു മണിയോടെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് 90 ദിവസത്തിന് ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും പുറത്തുവരുകയും ചെയ്തിരുന്നു.

ദ്വാരപാലക ശില്‍പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു. കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.

സാധാരണ കുടുംബത്തിലാണ് മുരാരി ബാബു ജനിച്ചത്. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അംഗമായിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി കിട്ടിയശേഷം വലിയ സമ്പാദ്യം മുരാരിക്ക് ഉണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.

പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസില്‍ ജോലി കിട്ടിയത്. കോണ്‍സ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനായത്.

വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് സ്‌പെഷല്‍ ഓഫിസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ല്‍ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പുറത്തു കടത്തി സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT