തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ യുഡിഎഫിനൊപ്പം നിന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് 102 സീറ്റ്. വി.ഡി സതീശൻ 100ലധികം സീറ്റ് നേടുമെന്ന് പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം നോക്കി ചിരിച്ചു. പക്ഷെ ആ കണക്ക് ശരിയായെന്നും ജനങ്ങളാണ് ഉത്തരവാദിത്വം ഏൽപ്പിച്ചതെന്നും സലാം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയത് അക്ഷീണമായ പ്രവർത്തനം നടത്തിയിട്ടൂണ്ട്. വെറുതെ ഒരു സർക്കാരിനെ വിമർശിക്കുകയല്ല. എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പോവുക മാത്രമല്ല ചെയ്തത്, ഞങ്ങളുടെ കയ്യിലുള്ളത് ബദൽ സംവിധാനം കൂടിയാണെന്നും സലാം പറഞ്ഞു. ഖജനാവ് കാലിയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഖജനാവ് തിരിച്ചു കൊണ്ടുവരും എന്നത് പഠിച്ചിട്ടുണ്ടെന്നും സലാം വ്യക്തമാക്കി.
"വിഴിഞ്ഞം ഹാർബർ കൊണ്ടുവന്നത് യുഡിഫ് ഗവൺമെൻ്റ് ആണ്. അതിനെതിരെ അന്ന് സമര പരമ്പര ഉണ്ടായി. അവസാനം ഉദ്ഘാടനം ചെയ്യാൻ കടൽകൊള്ള എന്ന് പറഞ്ഞവർ തന്നെ വന്നു. ഐടി പാർക്ക്, കൊച്ചി മെട്രോ എല്ലാം യുഡിഎഫ് ഗവണ്മെന്റ് കൊണ്ടുവന്നത്. സ്വന്തം സാമ്രാജ്യത്തിൽ പോലും വികസനം ഉണ്ടാക്കാൻ എൽഡിഎഫിന് സാധിച്ചില്ല. കേരള ജനതക്ക് അഴിമതി രഹിത, ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു ഗവണ്മെന്റ് തന്നെ ഉണ്ടാവുമെന്നും സലാം പറഞ്ഞു."