കാസർഗോഡ്: കാലവർഷം കനക്കുമ്പോൾ കാസർഗോഡ് മംഗൽപാടി പഞ്ചായത്തിലെ മുസോടി കടലോരത്തെ കുടുംബങ്ങൾ ആശങ്കയിലാണ്. ഒരു പതിറ്റാണ്ട് മുൻപ് തീരത്തുണ്ടായിരുന്ന ഇരുപതിലധികം വീടുകളും പള്ളിയുമെല്ലാം കടലെടുത്തുപോയിരുന്നു. തുടർന്ന് കടലാക്രമണ സാധ്യതയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി വേണമെന്ന് ആവശ്യം ഉയർന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറി മാറിവന്ന സർക്കാരുകള്‍ പദ്ധതി നീട്ടിവയ്ക്കുകയാണ് ചെയ്തത്.
കടലെടുത്ത് പോയ തീരത്ത് അവശേഷിക്കുന്നത് സജീവമായ ജീവിതത്തിൻ്റെ അടയാളങ്ങളാണ്. തകർന്ന് തരിപ്പണമായ വീടുകൾ കാണാം. പാഞ്ഞുകയറിയ കടൽതകർന്ന വീട്ടുമുറ്റങ്ങൾ, കോൺഗ്രീറ്റ് റോഡുകൾ പുലിമുട്ടുകൾ ചിലയിടത്ത് നിർമ്മിച്ചതൊഴിച്ചാൽ കടലാക്രമണത്തെ ചെറുക്കാൻ കാര്യമായ പദ്ധതികളൊന്നും വലിയ ചെലവ് വരുമെന്ന് ചൂണ്ടികാട്ടി സർക്കാർ നടപ്പിലാക്കിയില്ല. ഇപ്പോൾ കടൽ കയറിയ 100 മീറ്റർ അകലെയായിരുന്നു മുസോടി കടപ്പുറത്തെ ആദ്യം പള്ളിയുണ്ടായിരുന്നത്. പരിസരത്തുണ്ടായിരുന്ന 20 വീടുകളും കടലെടുത്തു.
തീര സംരക്ഷണം നംബന്ധിച്ച് തിരിഞ്ഞു നോക്കാത്ത സർക്കാർ കോടികൾ ചെലവഴിച്ച് ഹാർബർ നിർമ്മിച്ചുവെങ്കിലും സമീപത്തെ തീരദേശവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള യാതൊരു പദ്ധതിക്കും മുൻകൈയെടുക്കുന്നില്ല. പതിറ്റാണ്ടുകളായി തീരത്ത് താമസിച്ച് മീൻ പിടിക്കാൻ പോയിരുന്നവരുടെ വീടുകളായിരുന്നു കടലെടുത്തത്. ഒന്നിനും തികയാത്ത നഷ്‌ടപരിഹാര്യ വാങ്ങി പലരും പലയിടങ്ങളിലേക്ക് ചിതറി കഴിഞ്ഞു.
തലപ്പാടി മുതൽ തൃക്കരിപ്പൂർ വരെയുള്ള കാസർഗോഡ് ജില്ലയിലെ കടലോരങ്ങളിൽ വലിയ തോതിൽ കടലാക്രമണവും കടലേറ്റവും വ്യാപകമാണ്. കുറഞ്ഞ സ്ഥങ്ങളിൽ മാത്രമാണ് പേരിനെങ്കിലും താത്കാലിക സുരക്ഷാ ഭിത്തിയുള്ളത്. തൃക്കണ്ണാപുരത്താണ് ഈ മേഖലയിൽ 140 മാത്രം സംരക്ഷണ ഭിത്തി നിർമ്മിച്ചു തുടങ്ങിയിട്ടുള്ളത്. കാലവർഷം കടുക്കും മുൻപ് തന്നെ ശക്തമായ തിരയാണ് അടിക്കുന്നത്. അതുകൊണ്ട് തന്നെ മുസോടി കടലോരത്ത് ഇത്തവണ കടുത്ത കടലാക്രമണമുണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ.