തിരുവനന്തപുരം: രാഷ്‌ട്രീയ കേരളത്തിൽ ചർച്ചാ വിഷയമായ വെള്ളാപ്പളളിയുടെ പരാമർശത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശൻ്റെ നിലപാട് ശരിയായല്ല. ഇത് മതനിരപേക്ഷ കേരളത്തിന് യോജിച്ചതല്ലെന്നും എം.വി.ഗോവിന്ദൻ ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകൾക്ക് നേരത്തെ പിന്തുണ നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണക്കേണ്ട ഒരു കാര്യവും സിപിഐഎമ്മിനില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.നവോത്ഥാന പ്രസ്ഥാനത്തിൻ്റെ നേതാവ് എന്ന നിലയിൽ എടുക്കുന്ന എല്ലാ നിലപാടിലും പിന്തുണ നൽകും. പക്ഷേ തെറ്റായ പ്രവണതകളേയും പ്രസ്താവനകളേയും സിപിഐഎം പിന്തുണയ്ക്കില്ല. അത് വെള്ളാപ്പള്ളിയുടെ മാത്രം പ്രതികരണമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പിണറായി വിജയൻ്റെ നേതൃത്വത്തിൽ തന്നെയാണ് എൽഡിഎഫ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരിച്ചാലും മത്സരിച്ചില്ലെങ്കിലും നേതൃനിരയിലെ ഏറ്റവും പ്രധാനി പിണറായി വിജയനാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എൽഡിഎഫ് സജ്ജമാണ്. സംഘടനാപരമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ച് എൽഡിഎഫ് മുന്നോട്ടുപോകും. സിപിഐഎമ്മോ പാർട്ടിയോ സീറ്റ് വിഭജനം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. അതേക്കുറിച്ചുള്ള ആരുടേയും വിശദീകരണങ്ങളിൽ ഒരു കഥയുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.