KERALA

"ഇത് ആളെ പറ്റിക്കൽ"; സൗജന്യ കെഎസ്ആർടിസി യാത്ര ഉദ്ഘാടനത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും

"ഓർഡിനറി ബസിൽ മാത്രം സൗജന്യം എന്ന് അല്ല ആദ്യം പറഞ്ഞത്"

Author : ന്യൂസ് ഡെസ്ക്

എറണാകുളം: യുഡിഎഫ് സർക്കാരിന്റെ സൗജന്യ കെഎസ്ആർടിസി ബസ് യാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും. സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഓർഡിനറി ബസിൽ മാത്രം സൗജന്യം എന്ന് അല്ല ആദ്യം പറഞ്ഞത്. മലബാറിൽ ഓർഡിനറി ബസ് ഇല്ല. ഇത് ആളെ പറ്റിക്കൽ ആണെന്നും പറയുന്നത് അല്ല നടപ്പാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സിപിഐയും വ്യക്തമാക്കി. എം വി ഗോവിന്ദൻ പറഞ്ഞത് എൽഡിഎഫ് തീരുമാനമെന്ന് ബിനോയ് വിശ്വം ന്യൂസ് മലയാളത്തോട് പറഞ്ഞു. എൽഡിഎഫിൽ നിന്ന് പരിപാടിക്ക് ക്ഷണമുള്ളത് വർക്കല എംഎൽഎ വി ജോയ്, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ആർജെഡി പ്രതിനിധി എൻ.എം. നായർ എന്നിവർക്കാണ്. മുന്നണി തീരുമാനമായതിനാൽ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കമാകും. യുഡിഎഫ് മുന്നോട്ടുവെച്ച 'ഇന്ദിരാ ഗ്യാരൻ്റി'യുടെ ഭാഗമായാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാളെ രാവിലെ 8:30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

SCROLL FOR NEXT