KERALA

മോഡിഫിക്കേഷന്‍ വാഗ്ദാനം പൊള്ള? എംവിഡി ശുപാര്‍ശകളെല്ലാം നേരത്തെ നിലവിലുള്ളത്; മുഖ്യമന്ത്രിക്കും ജെന്‍സികളുടെ വിമര്‍ശനം

പുതുതലമുറ ആഗ്രഹിച്ച കാര്യങ്ങള്‍ പുതിയ തീരുമാനത്തില്‍ ഇടം പിടിച്ചിട്ടില്ലെന്നും ആക്ഷേപം ഉയരുന്നു.

Author : ന്യൂസ് ഡെസ്ക്

വാഹനങ്ങളിലെ മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം പൊള്ളയെന്ന് വാഹന പ്രേമികള്‍. മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുവച്ച ശുപാര്‍ശങ്ങളെല്ലാം നേരത്തെ തന്നെ നിലവിലുള്ളതാണ്. പുതുതലമുറ ആഗ്രഹിച്ച കാര്യങ്ങള്‍ പുതിയ തീരുമാനത്തില്‍ ഇടം പിടിച്ചിട്ടില്ലെന്നും ആക്ഷേപം ഉയരുന്നു.

വാഹനങ്ങളിലെ മോഡിഫിക്കേഷന്‍ അനുവദിക്കാം എന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന്‍ ആദ്യ വര്‍ത്താസമ്മേളനത്തില്‍ പൂക്കി ചിരിയോടെ പറഞ്ഞ്. പ്രഖ്യാപനം യുവതലമുറ ആവേശത്തോടെ സ്വീകരിക്കുകയും വി.ഡി. സതീശന്റെ പൂക്കി ചിരി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പ് ചില മോഡിഫിക്കേഷന്‍ അനുവദിക്കുമെന്നാണ്. എന്നാല്‍ വസ്തുത എന്താണ്. മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പലതും മോഡിഫിക്കേഷന്‍ ആയിരുന്നുവെന്ന് അറിയുന്നത് ഇപ്പോഴാണ്.

സീറ്റ് കവര്‍, ഫ്‌ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്‌സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജി.പി.എസ് ട്രാക്കര്‍, റൂഫ് കാരിയേഴ്‌സ് തുടങ്ങി സണ്‍ ഫിലിംസ് വരെയുള്ളവക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നല്‍കുന്നത്. കൂടാതെ നിശ്ചിത ഫീസ് അടച്ചു വാഹനത്തിന്റെ നിറം മാറ്റാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ഇതോടെ വലിയ സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിക്കെതിരെയും ഇപ്പോള്‍ മോഡിഫിക്കേഷന്‍ എന്ന പേരില്‍ പുറത്തുവിട്ട പട്ടികയ്‌ക്കെതിരെയും ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. ജെന്‍സി വോട്ട് ലക്ഷ്യമാക്കി സതീശന്‍ നടത്തിയ വാഗ്ദാനം പൊള്ളയായിരുന്നോ എന്നാണ് യുവാക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.

SCROLL FOR NEXT