തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ അവസാന വാക്ക് മുഖ്യമന്ത്രിയുടേതാണെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. മുഖ്യമന്ത്രിയാണ് ആണ് പ്രധാനം. എല്ലാവരുമായി ചർച്ച ചെയ്തു മുന്നോട്ടു പോകും. പിഎം ശ്രീ എന്ന കുഴപ്പമുണ്ടാക്കി വച്ചത് മുൻ സർക്കാരാണെന്നും ഷംസുദ്ദീൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ഇപ്പോൾ പ്രതികരിക്കാൻ താല്പര്യമില്ലെന്നും തനിക്ക് പ്രതികരിക്കേണ്ട സമയത്ത് താൻ പ്രതികരിക്കുമെന്നുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട് ലീഗിന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു നേരത്തെ എൻ. ഷംസുദ്ദീൻ പറഞ്ഞത്. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാണെെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ സർക്കാർ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതോടെ മുടങ്ങിക്കിടന്ന ഫണ്ട് ലഭിച്ചു. എന്നാൽ, പിഎം ശ്രീയിൽ ഒപ്പിട്ടത് വിവാദമായതോടെ ധാരണാപത്രത്തിൽനിന്ന് പിന്മാറുകയാണെന്ന് കാട്ടി കത്ത് നൽകിയിരുന്നു. ഒപ്പിട്ട ധാരണാപത്രത്തിന്റെ ഭാവിയാണ് ഇനി പരിശോധിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.