തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ സർക്കാരിനെ പിന്തുണച്ച് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ് ). ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ശബരിമലയുടെ വികസനം എന്ന നിലപാടാണ് സർക്കാറിന്. ആ നിലപാടിനെ എൻഎസ്എസ് അംഗീകരിക്കുന്നെന്നും സംഗീത് കുമാർ സംഗീത് കുമാർ പറഞ്ഞു.
ശബരിമല പ്രക്ഷോഭ സമയത്ത് ബിജെപിയും മറ്റു ഹൈന്ദവ സംഘടനകളും എൻഎസ്എസിനൊപ്പം അണിനിരന്നവരല്ലെന്ന് സംഗീത് കുമാർ പറയുന്നു. ശബരിമല വിഷയത്തിൽ ആദ്യം പ്രക്ഷോഭവുമായി എത്തിയത് എൻഎസ്എസാണ്. കരയോഗങ്ങൾ വഴിയാണ് നാമജപവും മറ്റും സംഘടിപ്പിച്ചത്. അത് മറ്റു പല സംഘടനകളും ഏറ്റെടുക്കുകയായിരുന്നെന്നും സംഗീത് കുമാർ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട നേരത്തെ ഉണ്ടായിരുന്ന വിഷയങ്ങൾ ഇപ്പോൾ ഇല്ലെന്നും സർക്കാരിൽ പൂർണ വിശ്വാസമെന്നും എൻഎസ്എസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കി. ഞങ്ങളുടേതായ രീതിയിൽ സർക്കാരുമായി സഹകരിക്കുമെന്നും സംഗീത് കൂട്ടിച്ചേർത്തു.
അതേസമയം ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും, അയ്യപ്പൻമാരെ ദ്രോഹിച്ച പിണറായിയും അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവന. അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരെയാണ് മണ്ടനാക്കാൻ ശ്രമിക്കുന്നത്, സ്റ്റാലിനെ ക്ഷണിച്ചത് ആരാണ് എന്നും എന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
18 തവണ ശബരി മല കയറിയ തനിക്കാണോ, നാസ്തികനായ മുഖ്യമന്ത്രിക്കാണോ വിശ്വാസ കാര്യത്തിൽ അറിവുള്ളത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പ് സംഗമം നടത്തുന്നത്. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് തുറന്നു പറയണമെന്നും രാജീവ് ചന്ദ്രശേഖർ അവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അത് സർക്കാർ പരിപാടി അല്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഗമത്തിന് കേരളത്തിന് പുറത്തുള്ളവർക്കും താൽപര്യമുണ്ട്. പരിപാടി നടത്തുന്നതിനെ ചിലർ എതിർക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന് ഇവിടുത്തെ കാര്യങ്ങൾ അറിയാത്തത് കൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. അത്തരത്തിലുള്ള വിരട്ടലൊന്നും കൊണ്ട് ഇങ്ങോട്ട് പുറപ്പെടേണ്ടെന്നും, അങ്ങനെ വന്നുവെന്ന് കരുതി പരിപാടി നടക്കാതിരിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.