തിരുവനന്തപുരം: കേരളത്തിന് മുന്നോട്ട് പോകണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ദിശ മാറും. കേരളത്തിൻ്റെ കാര്യം വരുമ്പോൾ നിങ്ങൾ രണ്ട് പക്ഷം മാത്രമാണ് ചിന്തിക്കുന്നത്. പക്ഷേ മൂന്നാമതൊരു പക്ഷമുണ്ട്. അത് ബിജെപി എൻഡിഎയുടെ മൂന്നാ പക്ഷമാണ് എന്ന് മോദി പറഞ്ഞു.
ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. യുഡിഫിൻ്റെയും എൽഡിഎഫിൻ്റെയും അജണ്ട ഒന്നാണ്. പൂർണമായും അഴിമതിയും, ഉത്തരവാദിത്തമില്ലായ്മയുമാണ് അജണ്ട എന്നും മോദി വിമർശിച്ചു. അഞ്ച് വർഷം കഴിഞ്ഞാൽ എൽഡിഎഫിനും യുഡിഎഫിനും ഭരണം കിട്ടില്ലെന്ന് അറിയാം. എൻ്റെ വാക്ക് കേട്ട് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ എന്നും ജനങ്ങളോട് മോദി പറഞ്ഞു.
ഇടത് സർക്കാരിനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ അഡ്‌ജസ്റ്റ്മെൻ്റ് ഭരണം അവസാനിപ്പിച്ച്, ഒരു മാറ്റം വരണം. എൽഡിഎഫ് വികസനത്തിൻ്റെ ശത്രവാണ്. വികസനത്തിന് കേരളത്തിൽ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണം. കോൺഗ്രസിന് വികസനം എന്ന അജണ്ട ഇല്ല. അവരെ സൂക്ഷിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.
ത്രിപ്പുരയിൽ 20 വർഷം എൽഡിഎഫ് ഭരിച്ചു. ബംഗാളിലും ഇടതുഭരണമായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നും മോദി ചോദിച്ചു. ബിജെപി ഭരണം പിടിച്ചു, എന്ന് മാത്രമല്ല തുടർ ഭരണവും ലഭിച്ചു. ത്രിപുരയിൽ ഇപ്പോൾ എൽഡിഎഫിൻ്റെ പൊടി പോലുമില്ല. ബംഗാളിൽ ഇടത് ടിക്കറ്റിൽ മത്സരിക്കാൻ പോലും ആളെ കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്നും മോദി പരിഹസിച്ചു.
കേരളത്തിൽ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിച്ചില്ല. പക്ഷേ ബിജെപി സർക്കാരിന് സാധിച്ചു. കേരളത്തിലെ റെയിൽവേ ശൃംഖല പൂർണമായും വൈദ്യൂതികരിക്കാൻ കഴിഞ്ഞു. 3 വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്തത്. അമ്യത് ഭാരത് ട്രെയിനുകൾക്കും തുടക്കം കുറിച്ചു. 6 മാസത്തിനുള്ളിൽ വിഴിഞ്ഞം പോർട്ട് 100 ലധികം കപ്പലുകൾ വന്നു. നിരവധി ആളുകൾക്ക് തൊഴിലവസരം കിട്ടി. പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കാൻ അവസരം ലഭിച്ചു. 3 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുവെന്നും മോദി അറിയിച്ചു.
കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമല്ല. സാധാരണക്കാരുടെ പണം ഇടത്- വലത് നേതാക്കൾ മോഷ്ടിച്ചു. സഹകരണ ബാങ്ക് തട്ടിപ്പ് പരാമർശിച്ച മോദി, കേരളത്തിലെ അഴിമതിക്ക് ബ്രേക്ക് ഇടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര പദ്ധതികൾ കേരളം നടപ്പാക്കുന്നില്ലെന്നും പിഎം ശ്രീയിലൂടെ വിദ്യാർഥികൾക്ക് കിട്ടേണ്ട സഹായം ഇല്ലാതാക്കിയെന്നും ചൂണ്ടിക്കാട്ടി. പിഎം ആവാസ് യോജനയും കേരളം നന്നായി നടപ്പാക്കിയില്ലെന്നും മോദി പറഞ്ഞു.
ശബരിമലയിൽ നിന്നും ഭഗവാൻ്റെ സ്വർണം മോഷ്ടിച്ചു. ക്ഷേത്രങ്ങളിൽ നിന്ന് ദൈവങ്ങളുടെ സ്വർണം കവരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ മോഷ്ടാക്കൾ ജയിലിലാണ്. കള്ളന്മാരെ ജയിലിൽ എത്തിക്കുമെന്ന് മോദിയുടെ ഗ്യാരണ്ടിയാണ് എന്നും മോദി വ്യക്തമാക്കി.
മുസ്ലീം ലീഗിനേക്കാൾ വലിയ വർഗീയ വാദിയായി കോൺഗ്രസ് മാറി. മുസ്ലീം ലീഗിൻ്റെ കോൺഗ്രസിൻ്റെ അജണ്ടയിൽ നിന്ന് ഈ മണ്ണിനെ രക്ഷിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. കോൺഗ്രസിനെ സൂക്ഷിക്കണം. മുസ്ലീം ലീഗ് കോൺഗ്രസിനെ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നു എന്നും മോദി പറഞ്ഞു.
കേരളത്തിൽ എപ്പോൾ എത്തിയാലും അപ്പോഴോക്കോ നിങ്ങളുടെ സ്നേഹം ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇന്നത്തെ സ്നേഹം പ്രത്യേകമാണ്. പ്രവർത്തകർക്ക് കൂടുതൽ ഊർജം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ മാറ്റമുണ്ടാകും. ഇപ്പോൾ തിരുവനന്തപുരത്ത് ഭരണം പിടിച്ച പോലെ, കേരളത്തിൽ തുടക്കം കുറിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.