കാസര്‍ഗോഡ് ദേശീയപാത നിർമാണത്തില്‍ ശേഷിച്ച മണ്ണ് അപകടകരമാം വിധം കൂട്ടിയിട്ടിരിക്കുന്നത് വീരമലക്കുന്നിന്റെ മുകളിൽ. കഴിഞ്ഞ വർഷം മണ്ണിടിഞ്ഞ് ആഴ്ചകളോളം ഗതാഗതം നിലച്ച ദേശീയ പാതയിലെ വീരമലക്കുന്ന് ഭാഗത്ത് റോഡരികിൽ നിന്ന് 50 മീറ്റർ ഉയരത്തിൽ വനഭൂമിയിലാണ് വന്‍മല കണക്കെ മണ്ണ് നിക്ഷേപിച്ചിട്ടുള്ളത്. കാലവർഷം കനക്കുമ്പോൾ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. കുന്നിൻ മുകളിലെ മണ്ണ് നിക്ഷേപം എടുത്തു മാറ്റണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിനും പുല്ലുവില.
ദേശീയ പാത നിർമാണം ആരംഭിച്ചത് മുതൽ ചെറുവത്തൂർ വീരമലക്കുന്ന് പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിൽ തന്നെയാണ് കഴിഞ്ഞ വർഷം നിർമാണം നടക്കുന്നതിനിടെ അശാസ്ത്രീയമായി മണ്ണെടുത്ത മലയുടെ ഒരു ഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയും ഗതാഗതം ആഴ്ചകളോളം നിലയ്ക്കുകയും ചെയ്തിരുന്നു. റോഡിലൂടെ ആ സമയത്ത് കടന്നുപോയ വാഹന യാത്രികര്‍ രക്ഷപ്പെട്ടത് നേരിയ സമയം വ്യത്യാസത്തിൽ മാത്രമായിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള വീരമലക്കുന്ന് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ അശാസ്ത്രീയമായി ഇടിച്ചതായാണ് ആദ്യഘട്ടത്തിൽ തന്നെ ആക്ഷേപം ഉയർന്നത്. ഇത് ശരിവെക്കും വിധത്തിലാണ് കഴിഞ്ഞതവണ കനത്ത മഴയിൽ കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീണതും.
ഇത്തവണയും മഴക്കാലത്തിനു മുമ്പ് കാസര്‍ഗോഡ് ചെറുവത്തൂർ വീരമലക്കുന്ന് ഭാഗത്തെ ദേശീയപാത നിർമാണവും സുരക്ഷാ ഭിത്തി നിർമാണവും പൂർത്തിയാക്കും എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന് കരാർ കമ്പനി ഉറപ്പ് നൽകിയതെങ്കിലും നിർമാണം എവിടെയും എത്തിയില്ല. മഴ കനത്താൽ ഈ പ്രദേശത്ത് കുന്നിൽ നിന്ന് വലിയ ജലപ്രവാഹം ഉൾപ്പെടെ ആണ് ദേശീയ പാതയിലേക്ക് ഒഴുകി എത്തുന്നത്. ഇതിനു പുറമേയാണ് റോഡ് നിർമാണത്തിന് കുന്നിടിച്ചപ്പോൾ അവശേഷിച്ച മണ്ണ് വീരമലക്കുന്നിന്റെ മുകളിൽ മറ്റൊരു മലപോലെ കൂട്ടിയിട്ടിട്ടുള്ളത്.
വനം വകുപ്പിന്റെ ഭൂമിയിലാണ് ടൺ കണക്കിന് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വയനാട് കള്ളാടിയിൽ ഉൾപ്പെടെ ദുരന്ത ആഘാതം വർധിപ്പിച്ചത് എടുത്തുമാറ്റിയ മണ്ണ് വൻ തോതിൽ കൂട്ടിയിട്ടതായിരുന്നു. കഴിഞ്ഞമാസം സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അടിയന്തരമായി അപകട ഭീഷണി ഉയർത്തുന്ന മണ്ണ് എടുത്തു മാറ്റണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. മഴ കനക്കുന്ന സാഹചര്യത്തിൽ വീരമലക്കുന്നിൻ്റെ മുകളിൽ 50 മീറ്ററോളം ഉയരത്തിൽ കനത്ത മഴയിൽ ഏതു നിമിഷവും താഴേക്ക് പതിക്കുമെന്ന സാഹചര്യത്തിലാണ് മണ്ണുള്ളത് . ഇത് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ഉറക്കം കെടുത്തുന്നുണ്ട്.