തിരുവനന്തപുരം: പൗരത്വം തെളിയിക്കുന്നതിന് നാട്ടിൽ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നിയമ പ്രാബല്യമുള്ള ഫോട്ടോ പതിച്ച രേഖ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുക.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ നിയമ പിൻബലത്തോട് കൂടിയ ആധികാരിക രേഖയായാണ് കാർഡ് നൽകുക. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഇത് ഉപയോഗിക്കാനാവും.
സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണ്. ഒരാൾ, താൻ ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിര താമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാവരുത്. അതിനായി അധികാരവും നിയമ പിൻബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്ന നിലയിലാണ് നേറ്റിവിറ്റി കാർഡ് അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തഹസീൽദാർമാരാണ് ഈ കാർഡ് അനുവദിക്കുക.