തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിൽ കേസെടുത്തതിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ. സിപിഐഎമ്മും ഡിവൈഎഫ്ഐയും സമരം ചെയ്യാൻ പഠിപ്പിക്കേണ്ടെന്ന് നേമം ഷജീർ പ്രതികരിച്ചു. ഇന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് റീത്ത് വച്ചത്. വേണ്ടി വന്നാൽ മന്ത്രിക്കസേരയിൽ റീത്ത് വയ്ക്കുമെന്ന് നേമം ഷജീർ പറഞ്ഞു.
ഓരോ ദിവസം കഴിയുമ്പോഴും ആരോഗ്യവകുപ്പ് വെൻ്റിലേറ്ററിലാണെന്ന് നേമം ഷജീർ പ്രതികരിച്ചു. മനുഷ്യജീവനുകൾ നഷ്ടമാകുന്നു. അശ്ലീല സമരമെന്നാണ് സിപിഐഎമ്മും ഡിവൈഎഫ്ഐയും പറയുന്നത്. ചെടിച്ചട്ടി പൊട്ടിച്ചത് ഉയർത്തിക്കാട്ടിയാണ് വിമർശനമെന്നും നേമം ഷജീർ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നേരെ കല്ലെറിഞ്ഞ സമരമാണോ സംസ്കാരമുള്ള സമരമെന്ന് നേമം ഷജീർ ചോദിച്ചു. എല്ലാ മര്യാദകളും പാലിച്ചാണ് യൂത്ത് കോൺഗ്രസ് സമരം ചെയ്യുന്നത്. ആലപ്പുഴ സംഭവത്തിൽ ഒരു രാത്രി മുഴുവൻ മന്ത്രി ഫോണെടുത്തില്ല. കൈ നഷ്ടപ്പെട്ട കുഞ്ഞിന് സഹായം നൽകിയത് പ്രതിപക്ഷ നേതാവാണ്. ഉഷയ്ക്ക് സഹായം നൽകിയത് കെ.സി. വേണുഗോപാലാണ്. റീത്ത് വെച്ചത് സത്യമാണ്, അതിന് ശേഷം മര്യാദകൾ പാലിച്ചാണ് സമരം ചെയ്തതെന്നും ഷജീർ പറഞ്ഞു.
നേതാക്കളായ പതിനേഴ് പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന ഏഴ് പേര്‍ക്ക് എതിരേയുമാണ് കേസെടുത്തിരിക്കുന്നത്. നേമം ഷജീറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. നാല് പൊലീസുകാരുടെ പരാതിയിലാണ് കോസെടുത്തത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രി വസതിയുടെ ഗേറ്റ് തകര്‍ത്ത് 28000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്നും എഫ്ഐആറിൽ പറയുന്നു.