നിലമ്പൂർ ഉപതിരഞ്ഞെടുത്തുപ്പിൽ സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 11 സ്വതന്ത്രർ ഉൾപ്പെടെ 19 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക നൽകിയിരിക്കുന്നത്. സിപിഐഎമ്മിൽ നിന്ന് എം. സ്വരാജ്, കോൺഗ്രസിൽ നിന്ന് ആര്യാടൻ ഷൗക്കത്ത്, ബിജെപിയിൽ നിന്ന് മോഹൻ ജോർജ്, തൃണമൂൽ കോൺഗ്രസിൽ നിന്ന് പി.വി. അൻവർ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. എസ്ഡിപിഐയിൽ നിന്ന് സാദിക് നടുത്തൊടി, ശിവസേനയിൽ നിന്ന് ഹരിനാരായണൻ, സോഷ്യലിസ്റ്റ് ജനതാദൾ സ്ഥാനാർഥിയായി സുരേഷ് കുമാർ ജി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി ഹരിദാസ് എം. എന്നിവരും നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളിൽ അഞ്ചു പേർ വിവിധ മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളാണ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ജൂൺ അഞ്ച് ആണ്.
നിലമ്പൂരിൽ ത്രികോണ മത്സരത്തിനുള്ള ചിത്രം തെളിഞ്ഞതോടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവറിനെ അവഗണിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫ്- യുഡിഎഫ് മുന്നണികളുടെ ശ്രമം. പി.വി. അൻവർ ഉന്നയിക്കുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറഞ്ഞ് കൂടുതൽ ചർച്ചയ്ക്ക് വഴി തുറക്കേണ്ടെന്ന് ഇരുമുന്നണികളും ഒരുപോലെ പറയുന്നു.
എല്ലാ ദിവസവും വാർത്താ സമ്മേളനങ്ങളിലൂടെയും, മാധ്യമ പ്രതികരണങ്ങളിലൂടെയും പി.വി. അൻവർ എൽഡിഎഫ്- യുഡിഎഫ് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുണ്ട്. ഇതിൽ മുഖ്യമന്ത്രിക്കെതിരെയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും ആരോപണങ്ങൾ കടുപ്പിക്കുന്നു. എന്നാൽ അൻവർ പറഞ്ഞ് മടുക്കട്ടെ, മറുപടി കൊടുത്ത് കൂടുതൽ ചർച്ചയാക്കാൻ നിൽക്കേണ്ടതില്ല. ഇതാണ് കഴിഞ്ഞ ദിവസങ്ങളിലായി യുഡിഎഫ് സ്വീകരിക്കുന്ന ശൈലി. ഇന്നലെ നടന്ന യുഡിഎഫ് കൺവെൻഷനിൽ പോലും അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രസംഗത്തിൽ കൊണ്ടുവരാതിരിക്കാൻ യുഡിഎഫ് ശ്രമിച്ചു.
ഇനിയങ്ങോട്ടും ഇത് തന്നെയാകും ശൈലി. അൻവറിൽ നിന്നും ഏറെ ആരോപണങ്ങൾ കേട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെയാണ് അവഗണിച്ച് മുന്നോട്ട് പോകാൻ നിർദേശിച്ചത്. എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രിയും അൻവറിനെ നേരിട്ടല്ല വിമർശിച്ചത്. മറ്റ് നേതാക്കളും അതേ ശൈലി പിന്തുടർന്നു. അതായത് യുഡിഎഫും എൽഡിഎഫും ഒരുപോലെ അൻവറിനെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തന്ത്രം മെനയുന്നത്. എന്നാൽ നിരന്തരം വിമർശനവും ആരോപണവും ഉന്നയിക്കുന്ന അൻവറിനെ പൂർണമായും അവഗണിക്കാൻ കഴിയുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.