തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. കോർപ്പറേഷൻ ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് 19 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നത്. കാപ്പാ കേസ് പ്രതി ആർ. സുഗതൻ ഒഴികെ 19 കൗൺസിലർമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയിലിലുള്ള സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം എന്നത് ബിജെപിക്ക് വെല്ലുവിളിയാകും.
അതേസമയം, മേയറുടെ ഓഫീസിൽ നിന്ന് വിവരം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എൽഡിഎഫ് പരാതി നൽകി. സത്യപ്രതിജ്ഞ അംഗീകരിക്കില്ലെന്നും സിപിഐഎം പ്രതികരിച്ചു.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തതായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്. പരശുരാമൻ, ആറ്റുകാലമ്മ, പത്മനാഭ സ്വാമി ഖഥ്രീനാരായണ ഗുരു അടക്കമുളള പേരുകളിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത്. ഇത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് 20 പേരെ അയോഗ്യരാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ പേരിൽ വടക്കഞ്ചേരി പഞ്ചായത്ത് അംഗം ചെയ്ത സത്യപ്രതിജ്ഞയും അസാധുവാക്കിയിരുന്നു.