KERALA

വീണാ ജോർജിൻ്റേത് അഭിനയമെന്ന് ഒ.ജെ. ജനീഷ്; മികച്ച നടിക്കുള്ള പുരസ്‌കാരം മന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് കെഎസ്‌യു

മന്ത്രി പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു എന്നും ഒ.ജെ. ജനീഷ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ. മന്ത്രിയുടേത് അഭിനയമാണ് എന്നും വീണാ ജോർജിന് പരിക്കേറ്റത് കെഎസ്‌യു പ്രതിഷേധത്തിനിടെ അല്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് പറഞ്ഞു.

മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി എന്ന് യാഥാർഥ്യമാണ്. പൊലീസ് തന്നെയാണ് മന്ത്രിയോട് പിന്മാറാൻ ആവശ്യപ്പെടുന്നത് എന്ന കാര്യം ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പിന്നെ എങ്ങനെയാണ് പ്രതിഷേധം മോശമാണ് എന്ന് പറയാൻ സാധിക്കുക എന്നും ജനീഷ് ചോദിച്ചു. പ്രവർത്തകരെ അല്ല, മന്ത്രിയെയാണ് പൊലീസ് തടഞ്ഞത്. കെഎസ്‌യുക്കാരെ മന്ത്രി അങ്ങോട്ട് ചെന്ന് ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും ജനീഷ് കൂട്ടിച്ചേർത്തു. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജിന് മാത്രം അവകാശപ്പെട്ടതാണ് എന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ആരോഗ്യ മന്ത്രിക്ക് ഓസ്കാർ കൊടുക്കണം എന്നാണ് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പ്രതികരിച്ചത്. "കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പൊലീസിൻ്റെ വലയത്തിൽ ആയിരുന്നു. ആരോഗ്യമന്ത്രി ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല. പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാൻ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിഷമാണ്. കെഎസ്‌യു പ്രവർത്തകർ തികച്ചും ജനാധിപത്യ രീതിയിൽ മാത്രമേ സമരം ചെയ്തിട്ടുള്ളു."ഫർഹാൻ ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT