തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ തൃശൂർ കൊടുങ്ങല്ലൂരിൽ സജീവമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. സംസ്ഥാന- ദേശീയ നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെയാണ് സ്വന്തം മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണത്തിന് ജെനീഷ് തുടക്കം കുറിച്ചിരിക്കുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 12 തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിച്ച കൊടുങ്ങല്ലൂരിൽ അട്ടിമറി വിജയമാണ് ഇത്തവണ ജനീഷിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് .
തൃശൂർ , കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ചരിത്രത്തലും രാഷ്ട്രീയത്തിലും പ്രധാന്യമേറെയാണ്. 2008ൽ പഴയ മാള മണ്ഡലത്തിലെ ചില പഞ്ചായത്തുകളും കൂടി ചേർന്നതോടെ കൊടുങ്ങല്ലൂർ വികസിച്ചു. പക്ഷെ ഇടതുപക്ഷ കോട്ടകളിലൊന്നായ മണ്ഡലത്തിന് സമീപകാലത്തും വലിയ മാറ്റം സംഭവിച്ചിട്ടില്ല. അത്തരമൊരു നാട്ടിലാണ് ആത്മവിശ്വാസത്തോടെ ഒ.ജെ. ജനീഷ് പോരാട്ടത്തിനിറങ്ങുന്നത്.
മാള സ്വദേശിയായ ജനീഷിന് സ്വന്തം നാട്ടിൽ നിന്ന് ജനവിധി തേടാൻ അവസരമൊരുക്കുന്ന കോൺഗ്രസ്, ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല . എങ്കിലും പാർട്ടിയുടെ ദേശീയ -സംസ്ഥാന നേതാക്കളിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മണ്ഡലത്തിൽ സജീവമാകുന്നത്. കൊടുങ്ങല്ലൂരിൻ്റെ വികസന മുരടിപ്പ് ഉയർത്തിയാണ് ആദ്യ ഘട്ട പ്രചാരണം നടക്കുന്നതെന്ന് ജനീഷ് പറഞ്ഞു.
വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു എന്നത് ജനീഷിന് അനുകൂലഘടകമാണ് . 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കുഴൂർ ഡിവിഷനിൽ നിന്ന് തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് ജനീഷ് ജനവിധി തേടിയിരുന്നു. അന്ന് സിപിഐഎമ്മിൻ്റെ കുത്തക സീറ്റിൽ പരാജയപ്പെട്ടത് 2000ൽ താഴെ വോട്ടുകൾക്കായിരുന്നു. എൽഡിഎഫ് കുത്തകയാക്കിയ മണ്ണിൽ ഇത്തവണ ജനീഷിനെ കളത്തിലിറക്കുമ്പോൾ അട്ടിമറി വിജയമെന്ന ലക്ഷ്യം മാത്രമാണ് യുഡിഎഫിനും കോൺഗ്രസിനും മുന്നിലുള്ളത്.