കൊച്ചി: കൊച്ചിയിൽ എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് ഒരു മരണം. പാലാരിവട്ടം സ്വദേശിനിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇവർക്ക് എച്ച്‌വണ്‍ എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്.
നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് 4 ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചത്.
ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശം.
വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാം.
ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും.