രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
KERALA

വീണ്ടും കുരുക്കില്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ കേസ്

ഇന്നലെയാണ് കെപിസിസിക്ക് ഇ-മെയില്‍ വഴി പരാതി ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പരാതിയില്‍ കേസെടുത്തു. കഴിഞ്ഞ ദിവസം കെപിസിസിക്ക് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള പുതിയ അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഇന്നലെയാണ് കെപിസിസിക്ക് ഇ-മെയില്‍ വഴി പരാതി ലഭിച്ചത്. പരാതി പാര്‍ട്ടി ഇന്നലെ തന്നെ കൈമാറുകയും ചെയ്തിരുന്നു. അതിഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

കെപിസിസിക്ക് പരാതി അയച്ചതിന് പിന്നാലെ പെണ്‍കുട്ടി മാധ്യമ സ്ഥാപനങ്ങള്‍ക്കും പരാതി കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് രാഹുലില്‍ നിന്ന് നേരിട്ട പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. രാഹുലിന്റെ കൂട്ടാളിയായ ഫെനി നൈനാന്‍ ബലാത്സംഗത്തിന് കൂട്ടു നിന്നതായും കത്തില്‍ പരാമര്‍ശമുണ്ട്.

പുതിയ പരാതി കൂടെ പുറത്തു വന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ രാഹുലിനെതിരെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഹുലിനെ പുറത്താക്കണമെന്നാണ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. രേഖാമൂലമാണ് പെണ്‍കുട്ടി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്. ഒപ്പം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു

ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ചു തുടങ്ങി. ഗര്‍ഭിണിയാക്കുമെന്ന് രാഹുല്‍ തന്നോടും പറഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു. പരാതിയുടെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു. വിവാഹ വാഗ്ദാനം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചു.

പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ സമ്മതിച്ചതെന്നും ഇക്കാര്യം രാഹുലിനെ അറിയിച്ചപ്പോള്‍ അടുത്ത അവധിക്കാലത്ത് വീട്ടുകാരുമായി വരാം എന്ന് രാഹുല്‍ ഉറപ്പു നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ സ്വകാര്യമായി കാണണമെന്ന് രാഹുല്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടിത്തിലിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്തായ ഫെന്നി നൈനാന്‍ ആണെന്നും പരാതിയില്‍ പറയുന്നു.

SCROLL FOR NEXT