KERALA

"എംഎൽഎ ഓഫീസിനായി എംഎൽഎമാർക്ക് 25000 രൂപ അലവൻസ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം തെറ്റ്; ബിജെപി ഫാക്ടറിയിൽ നിന്ന് മുട്ടയിട്ട നുണകൾ"

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം

Author : ലിൻ്റു ഗീത

കൊച്ചി: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെതിരെ ഓഫീസ് വാടകയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണെന്നും അതിലൊന്നാണ് എംഎൽഎ ഓഫീസിനായി എം എൽ എമാർക്ക് 25000 രൂപ അലവൻസ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണമെന്നും പി. രാജീവ് പറഞ്ഞു. അങ്ങനൊരു അലവൻസ് എംഎൽഎമാർക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവൻസും എംഎൽഎമാർക്ക് നൽകുന്ന നാടുകളിലൊന്ന് കേരളമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവർത്തി പല വേഷത്തിൽ ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എം എൽ എ ഓഫീസിനായി എം എൽ എമാർക്ക് 25000 രൂപ അലവൻസ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയിൽ നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ കള്ളം. സത്യത്തിൽ അങ്ങനൊരു അലവൻസ് എം എൽ എമാർക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവൻസും എംഎൽഎമാർക്ക് നൽകുന്ന നാടുകളിലൊന്ന് കേരളമാണ്. മാസ അലവൻസും മണ്ഡലം അലവൻസും യാത്രാ അലവൻസും ടെലിഫോൺ അലവൻസും ഇൻഫർമേഷൻ അലവൻസും മറ്റ് അലവൻസുകളും ചേർത്ത് 70000 രൂപയാണ് ഇവർക്ക് ലഭിക്കുക. ഇതുവച്ചാണ് മണ്ഡലത്തിലെ എല്ലാ പരിപാടികൾക്കും പങ്കെടുക്കുന്നതും ചെറിയ സഹായങ്ങൾ ഉറപ്പ് വരുത്തുന്നതും ജീവിതച്ചിലവ് വഹിക്കുന്നതും ഓഫീസുൾപ്പെടെ നടത്തിക്കൊണ്ടുപോകുന്നതും. എന്നാൽ ബിജെപി ഫാക്ടറിയിൽ നിന്ന് മുട്ടയിട്ട നുണകൾ പെറ്റുപെരുകിക്കൊണ്ടേയിരിക്കുകയാണ്. അവർക്ക് സത്യം പറഞ്ഞുള്ള ജീവിതം അസാധ്യമാണ്.

മറ്റൊന്ന് മീഡിയ വണ്ണിന്റെ വാർത്തയാണ്. കർണാടകയിലെ യലഹങ്കയിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ കേരളത്തിലെ നേതാക്കൾ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കർണാടകയിലെ സിപിഐ എം അറിയിച്ചു എന്നാണ് മീഡിയ വൺ വാർത്ത. ബുൾഡോസർ രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാൻ ഇത്രയും ഹീനമായി രംഗത്തിറങ്ങാൻ എങ്ങനെ സാധിക്കുന്നു എന്നേ ചോദിക്കാനുള്ളൂ. ആ വാർത്ത നുണയാണെന്ന പ്രസ്താവന സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറി തന്നെ പുറത്തിറക്കിയ സ്ഥിതിക്ക് ഖേദപ്രകടനം നടത്തുക എന്ന മര്യാദയെങ്കിലും നുണ പ്രചരിപ്പിച്ച മാധ്യമങ്ങൾ കാണിക്കണം.

SCROLL FOR NEXT