തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന് നിലപാട് അറിയിക്കാൻ സമയമുണ്ടെന്ന് മന്ത്രി പി. രാജീവ്. വിധി വരുമ്പോൾ ആർക്കും ഒരു സുവർണാവസരവും വീണുകിട്ടില്ലെന്നും, ആരും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലപാട് ഭരണഘടന ബഞ്ച് കേൾക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനപരമായി വ്യാഖ്യാനിക്കേണ്ട ഏഴ് പ്രശ്നങ്ങൾ ഉണ്ട്. സങ്കീർണമായ ഭരണഘടനാ പ്രശ്നങ്ങൾ ആണ് കോടതി പരിഗണിക്കാൻ പോകുന്നതെന്നും രാജീവ് വ്യക്തമാക്കി.
ശബരിമല വിധി വന്നതിന് പിന്നാലെയാണ് ഭരണഘടനാ ധാർമികത നമ്മൾ ചർച്ച ചെയ്തത്. ആദ്യ സത്യവാങ്മൂലത്തിൽ കമ്മീഷനെ രൂപീകരിച്ച് തീരുമാനമെടുക്കാൻ സർക്കാർ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു സമുദായവുമായി അടുത്തുനിൽക്കുന്ന ആളുകളെ ഉൾക്കൊള്ളിച്ച് കമ്മീഷൻ രൂപീകരിക്കാൻ ആയിരുന്നു സർക്കാർ നിർദേശം. ഈ നിലപാട് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു എന്നും രാജീവ് ചൂണ്ടിക്കാട്ടി.
യുവതീ പ്രവേശന വിധിയുടെ എല്ലാ വശങ്ങളും കോടതി പരിശോധിക്കും. സുപ്രീം കോടതി വിധി പുനഃ പരിശോധിക്കാൻ തീരുമാനിച്ചാൽ അത് തെറ്റാണോ ശരിയാണോ എന്ന് എങ്ങനെ പറയുമെന്നും രാജീവ് ചോദ്യമുന്നയിച്ചു. സുപ്രീം കോടതിയിൽ നൽകിയ ആദ്യ സത്യവാങ്മൂലത്തിൽ ഹിന്ദു ആചാരങ്ങളിൽ പാണ്ഡിത്യം ഉള്ളവരെയും സാമൂഹ്യ പരിഷ്കർത്താക്കളെയും ചേർത്ത് ഒരു കമ്മീഷൻ നിയോഗിക്കാൻ ആയിരുന്നു തീരുമാനിച്ചത്. വിശ്വാസ സമൂഹത്തിൻ്റെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും താൽപ്പര്യങ്ങൾ ബാലൻസ് ചെയ്താണ് സർക്കാർ നിലപാട് എടുത്തതെന്നും മന്ത്രി അറിയിച്ചു.
വിധി വന്ന സമയത്ത് കോൺഗ്രസും ബിജെപിയും സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു. എൻഎസ്എസ് ആദ്യം മുതലേ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സർക്കാർ പിന്തുണച്ചുവെന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും, ഏത് വിശ്വാസത്തേയും സർക്കാർ സംരക്ഷിക്കുമെന്നും രാജീവ് പറഞ്ഞു. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാൻ നിൽക്കുന്നതാണ് സർക്കാർ എന്നും അദ്ദേഹം വ്യക്തമാക്കി.