KERALA

"കർഷകരെ സർക്കാർ സംരക്ഷിക്കണം"; യുഡിഎഫ് സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് നെൽക്കർഷകർ

സംസ്ഥാനത്തെ പലയിടത്തും സംഭരണം പൂര്‍ത്തിയാകാതെ നെല്ല് കെട്ടിക്കിടക്കുകയാണ് എന്ന ആശങ്ക കർഷകർ പങ്കുവയ്ക്കുന്നു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: യുഡിഎഫ് സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് നെൽകർഷകർ. പുതിയ സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സംസ്ഥാനത്തെ പലയിടത്തും സംഭരണം പൂര്‍ത്തിയാകാതെ നെല്ല് കെട്ടിക്കിടക്കുകയാണ് എന്ന ആശങ്ക കർഷകർ പങ്കുവയ്ക്കുന്നു. വേനൽമഴ കൂടി ശക്തമായതോടെ കർഷകരുടെ ദുരിതവും ഇരട്ടിയായ സ്ഥിതിയിലാണ്. വേനൽമഴ പെയ്തിറങ്ങിയതോടെ പാടശേഖരങ്ങൾ ഒന്നാംവിള കൃഷിക്കായി ഒരുക്കേണ്ട സമയമായിട്ടും, കൈയിൽ പണമില്ലാതെ എന്ത് ചെയ്യണമെന്നറിയാത്ത നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.

രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞ് സംഭരിച്ച നെല്ലിൻ്റെ പണം ലഭ്യമാകാത്തത് കർഷകരെ കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. നെല്ല് നൽകി നാല് മാസം പിന്നിട്ടിട്ടും അർഹമായ തുക കർഷകരുടെ കൈകളിൽ എത്തിയിട്ടില്ല. വൈകിയാണെങ്കിലും സംഭരിച്ച നെല്ലിൻ്റെ തുക കിട്ടാത്തതിനാൽ അടുത്ത കൃഷിക്കായി നിലമൊരുക്കാനോ വളം വാങ്ങാനോ കർഷകർക്ക് സാധിക്കുന്നില്ല. ട്രാക്ടർ വാടക നൽകാനും പാട്ടക്കുടിശ്ശിക തീർക്കാനുമെല്ലാം വീണ്ടും പലിശക്കാർക്ക് മുന്നിൽ കൈനീട്ടേണ്ട ഗതികേടിലാണ് കർഷകരുള്ളത്.

അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ സംരക്ഷിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. നെല്ലിൻ്റെ സംഭരണവില നിലവിൽ 30 രൂപയാണ്. എന്നാൽ 35 രൂപ ആകുമെന്നാണ് യുഡിഎഫിൻ്റെ വാഗ്ദാനം. നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാറിൽ നിന്ന് പണം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ട്. കേരളത്തിൽ ഉൽപ്പാദന ചെലവ് കൂടുതലാണെന്നും ഉൽപാദന ബോണസ് കേന്ദ്രസർക്കാർ എടുത്തു കളയരുതെന്നും കർഷകർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള നെല്ല് സംഭരിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പദ്ധതി പാളിയതോടെയാണ് സപ്ലൈകോ പഴയതുപോലെ ചുമതല ഏറ്റെടുത്തത്. ഏത് ബാങ്ക് വഴിയാണ് കർഷകർക്ക് പണം വിതരണം ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു വ്യക്തതയുമില്ല. പാലക്കാട്ടെ വിവിധ സ്ഥലങ്ങളിൽ ടൺ കണക്കിന് നെല്ല് കെട്ടി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

ഭരണസംവിധാനങ്ങളുടെ ഈ അനാസ്ഥ കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ മെല്ലപ്പോക്ക് കഴിഞ്ഞ് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയപ്പോൾ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുത്തതിലുള്ള സന്തോഷവും കർഷകർക്കുണ്ട്.

SCROLL FOR NEXT