കോട്ടയം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്ക് എതിരെ പരാതി നൽകിയ വിഷയത്തിൽ പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. നിർണായക ഫയലാണ് മോഷണം പോയതെന്നും കൗൺസിലർ ബിജു മാത്യൂസിനെതിരെ സെക്രട്ടറിയും പരാതിയും നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സൺ ദിയ പറഞ്ഞു. ബിജു മാത്യൂസിനെ നേരത്തെ മർദിച്ചെന്ന പരാതി വ്യാജമാണ്. യുഡിഎഫിലെ റ്റ് അംഗങ്ങളുടെ പൂർണ പിന്തുണയും തനിക്കുണ്ടെന്നും ദിയ പറഞ്ഞു.
തുടക്കം മുതൽ ഭരണ സമിതിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചയാളാണ് ബിജു എന്നും ആരുടെയെങ്കിലും അച്ചാരം വാങ്ങിയാണ് പ്രകോപനമെങ്കിൽ ഒന്നും പറയാനില്ലെന്നും കൗൺസിലർ ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ ഇല്ല. യുഡിഎഫിന് തങ്ങളിൽ വിശ്വാസം നഷ്ടമായെന്ന് ബിജു മാത്യുവിൻ്റെ മാത്രം അഭിപ്രായമാണെന്നും ബിനു പറഞ്ഞു.
കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ ദിയ ബിനു പുളിക്കക്കണ്ടം ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു. ഓഫീസ് മുറിയിൽ കയറി സീല് വെച്ച ഫയലും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചെന്ന് കാണിച്ചാണ് പരാതി നൽകിയത്. തന്നെ കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ഒരാഴ്ച മുൻപാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ ബിജു മാത്യൂസ് പരാതി നൽകിയത്.