പാലക്കാട്: സംസ്ഥാന ഭരണമാറ്റത്തിനു പിന്നാലെ പാലക്കാട് ജില്ലയിൽ 331 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. അടുത്തുള്ള സ്റ്റേഷനുകളിൽ ഒഴിവുണ്ടായിട്ടും ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയെന്ന് ആരോപണം. പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളെയാണ് മാറ്റിയിരിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇടപെടലാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്ന് ആരോപണം.
കേരള പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും സ്ഥാനാർഥികളെ നിർദേശിച്ചവരും പിന്തുണച്ചവരും അടക്കം സ്ഥലം മാറ്റി. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ കെ ജയകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സാദിഖ് തുടങ്ങിയവർ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.
പൊലീസ് സഹകരണസംഘം പ്രസിഡൻ്റ് എം. ശിവകുമാറിനെ 11 ദിവസം മുമ്പാണ് പാലക്കാട് ട്രാഫിക്കിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ഇയാളെ നാട്ടുകൽ സ്റ്റേഷനിലേക്ക് വീണ്ടും മാറ്റിയിരുന്നു. ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സത്യനെ ചെർപ്പുളശേരിയിലേക്കും സംസ്ഥാന നിർവാഹകസമിതി അംഗം സി. ആർ. സുരേഷിനെ വടക്കഞ്ചേരിയിലേക്കും മാറ്റി. മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. അർബുദരോഗിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും യാതൊരു മാനദണ്ഡവും ഇല്ലാതെ സ്ഥലം മാറ്റി.