അനുമതി ഇല്ലാതെ മണ്ണെടുത്തതിൽ സ്ഥലം ഉടമക്കെതിരെ നോട്ടീസ് 
KERALA

പാണക്കാട് മണ്ണിടിച്ചിൽ; അനുമതി ഇല്ലാതെ മണ്ണെടുത്തതിൽ സ്ഥലം ഉടമക്കെതിരെ നോട്ടീസ്

ഫയർഫോഴ്സിൻ്റെ സഹായത്തോടെ റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് തുടങ്ങി.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: വൻ മണ്ണിടിച്ചിലുണ്ടായ മലപ്പുറം പാണക്കാട് ജാഗ്രതാനിർദേശം. മഴ തുടർന്നാൽ വീണ്ടും മണ്ണ് ഇടിയുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ റോഡിലെ മണ്ണ് നീക്കാനുള്ള നടപടികൾ തുടങ്ങി. വേങ്ങര റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു.

അനുമതി ഇല്ലാതെ മണ്ണെടുത്തതിൽ സ്ഥലം ഉടമക്കെതിരെ നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി ലഭിച്ചശേഷം ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം മണ്ണിടിച്ചിലിൽ ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും.

അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ക്യാമ്പുകളിൽ നിന്ന് ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂ. മഴ മാറിയതോടെ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പാണക്കാട് വേങ്ങര റോഡിൽ ബിൽഡിങ് നിർമാണം നടക്കുന്ന കുന്നിൻ ചെരുവിൽ നിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്.

ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ചാനൽ ക്യാമറമാൻ ജയേഷിന് പരിക്കേറ്റിരുന്നു. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു.

SCROLL FOR NEXT