പത്തനംതിട്ട: നാരങ്ങാനം ഗവൺമെന്റ് ഹൈസ്കൂളിന്റെ 50 വർഷത്തോളം പഴക്കമുള്ള പഴയ കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. നിലവിൽ ഈ കെട്ടിടങ്ങളിൽ ക്ലാസ്സ് മുറികളില്ലെങ്കിലും സമീപത്തെ ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന കുട്ടികൾക്കാണ് ഇത് ഭീഷണിയാകുന്നത്. കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് നിരവധി തവണ നാട്ടുകാരും പിടിഎയും അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.
കെട്ടിടങ്ങളുടെ മേൽകൂര ഏതാണ്ട് പൂർണമായും തകർന്നു. പാറ ഉപയോഗിച്ച് നിർമിച്ച കൂറ്റൻ ചുവരുകൾ എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന സ്ഥിതിയിലുമാണ്. തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന കുട്ടികൾ തകർന്ന് വീഴാറായ കെട്ടിടത്തിന് സമീപമാണ് കൂട്ടം കൂടി നിൽക്കാറുള്ളത്.
വർഷങ്ങൾക്ക് മുൻപ് തന്നെ ഈ കെട്ടിടങ്ങളിൽ നിന്ന് ക്ലാസ്സ് മുറികൾ മാറ്റിയിരുന്നു. ഇപ്പോൾ ഉപയോഗ ശൂന്യമായ ഈ ഭാഗങ്ങൾ പൊളിച്ചു മാറ്റാൻ വൈകുന്നതിന്റെ കാരണം അധികാരികൾ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ക്ലാസുകൾ നടക്കാറുള്ള കെട്ടിടത്തിന് സമീപവും തകർന്ന് വീഴാറായ കെട്ടിടമുണ്ട്.
സ്കൂളിലെ അധ്യാപകരും നാട്ടുകാരും നിരവധി തവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. കുട്ടികൾക്ക് അപകട ഭീഷണിയായ ഈ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.