പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു 
KERALA

ടിഎംടി ടെസ്റ്റിനിടെ ഹൃദയാഘാതം; പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും പരാതി നൽകി കുടുംബം.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പന്തളത്ത് സ്വകാര്യ ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി. നൂറനാട് സ്വദേശി പങ്കജാക്ഷൻ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചു. ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം കണ്ടെത്തിയിട്ടും ടിഎംടി നടത്തിയെന്നാണ് ആക്ഷേപം.

കഴിഞ്ഞ മാസം 25നാണ് നെഞ്ചുവേദനയെ തുടർന്ന് പങ്കജാക്ഷനെ ആശുപത്രിയിലെത്തിച്ചത്. ഇസിജി എക്കോ പരിശോധനയ്ക്ക് ഇയാളെ വിധേയനാക്കി. ഇതിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് രോഗിയെ ടിഎംടി ടെസ്റ്റ് നടത്തുകയായിരുന്നു. ടിഎംടി ടെസ്റ്റിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കുടുംബത്തിൻ്റെ പരാതി.

എക്കോയിലും ഇസിജിയിലും വ്യതിയാനം കണ്ട വ്യക്തിയെ സാധാരണഗതിയിൽ ടിഎംടിക്ക് നിർദേശിക്കാറില്ല. കൂടാതെ 60 വയസിന് മുകളിൽ പ്രായമുള്ള രോഗികളെ ഈ ടെസ്റ്റ് നടത്താറില്ലെന്ന് കുടുംബം പറഞ്ഞു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പങ്കജാക്ഷൻ്റെ മകൾ ജ്യോതി മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT