KERALA

പിണറായി തന്നെ ഇടതുപക്ഷത്തിൻ്റെ ക്യാപ്റ്റൻ: എം.എ. ബേബി

കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയൻ ആണെന്നും എം.എ. ബേബി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ക്യാപ്റ്റനായി പിണറായി വിജയനെ തന്നെ ഉയർത്തിക്കാട്ടി സിപിഐഎം. കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയൻ ആണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്നത് മുന്നണി യോഗത്തിൽ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. ടേം വ്യവസ്ഥയിലെ ഇളവും ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തുവർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ല എന്നുള്ളതിൻ്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമല്ല. നവോത്ഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണ് ഇതെന്നും എം.എ. ബേബി പറഞ്ഞു. ബിജെപിയെ ഫലത്തിൽ ശക്തിപ്പെടുത്താനാണ് കോൺഗ്രസിൻ്റെ പ്രവർത്തനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ്‌, ലീഗ്, ബിജെപി ഒന്നിച്ചു നിന്നു. അതുകൊണ്ടാണ് പലയിടത്തും ബിജെപി ജയിച്ചത്.

കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ വരുമ്പോൾ ജാതിയും ഉപജാതിയും നോക്കി തെരഞ്ഞെടുപ്പ് നടക്കുന്നു. ബിജെപിയും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. പക്ഷേ, എൽഡിഎഫിൽ അത്തരം സംവിധാനങ്ങളില്ല. യുഡിഎഫിലെ ഒരു കോർപ്പറേഷൻ മേയർ തന്നെ കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇടതുപക്ഷം മത സംഘടനകളെ ചേർത്തുപിടിക്കുന്നു എന്ന് പറഞ്ഞത് അടിസ്ഥാനരഹിതമായ ആരോപണം ആണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

ഭരണം മാറുമെന്ന് വിചാരിച്ചു ഉടുപ്പ് തയ്പ്പിച്ച് വയ്ക്കുന്ന പാർട്ടിയുണ്ട്. യുഡിഎഫിൽ ഒരുപാട് മുഖ്യമന്ത്രി പ്രേമികൾ ഉണ്ട്. എന്നാൽ എൽഡിഎഫിൽ ഉള്ളത് ജനപക്ഷ രാഷ്ട്രീയ പ്രേമികളാണ്. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി ആരെന്നത് യോഗം കൂടി തീരുമാനമെടുക്കും. പിബി അംഗങ്ങൾ ആരൊക്കെ മത്സരിക്കണം എന്നത് ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നും എം.എ, ബേബി വ്യക്തമാക്കി.

SCROLL FOR NEXT