തിരുവനന്തപുരം: കേരളം നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിതിൻ ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതെന്നും പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെന്നും മുഖ്യമന്ത്രി. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നിതിൻ രാജിൻ്റെ മരണത്തെകുറിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.
കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും മരണത്തിലേക്ക് തള്ളി വിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമെന്നും മുഖ്യമന്ത്രി കുറിച്ചു. രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്ന് ആശങ്ക അറിയിച്ച് കുടുംബം കഴിഞ്ഞ ദിവസം ഡിജിപിയെ നേരിൽ കണ്ടിരുന്നു. നിതിൻ രാജ് മരിച്ചത് ടീച്ചർക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം വന്നത് കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് നിതിൻ്റെ കുടുംബം പ്രതികരിച്ചത്.