മലപ്പുറം: പിതാവ് സീതിഹാജിയെപ്പോലെ എത് വിഷയവും നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിൽ മിടുക്കനായ പി.കെ. ബഷീർ, നിയമസഭയിലെ നാലാം ഊഴത്തിലാണ് മന്ത്രിപദവിയിലെത്തുന്നത്. മുണ്ടക്കൈ -ചൂരൽമല ദുരന്ത ബാധിതർക്കായി മുസ്ലിം ലീഗ് നൽകുന്ന സ്നേഹ വീടുകളുടെ ആദ്യഘട്ടം സമയബന്ധിതമായി പൂർത്തിയാക്കിയത് പി.കെ ബഷീറിൻ്റെ സംഘാടക മികവിൻ്റെ തെളിവായിരുന്നു. അതിനുള്ള അംഗീകാരം കൂടിയാണ് മന്ത്രി പദവി.
മികച്ച സംഘാടകൻ എന്ന നിലയിൽ കയ്യടികളേറെ നേടിയിട്ടുള്ള വ്യക്തിത്വമാണ് പി.കെ. ബഷീർ. മുണ്ടക്കൈ - ചൂരൽ മല ദുരന്ത ബാധിതരുടെ പുനരാധിവാസത്തിൻ്റെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന ഭവന സമുച്ചയങ്ങൾ സമയ ബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പി.കെ. ബഷീറായിരുന്നു.
പിതാവ് സീതി ഹാജിയെ പോലെ ഏറനാടൻ ഭാഷ പിന്തുടരുന്ന പി.കെ. ബഷീറിൻ്റെ ശൈലിയും അണികൾക്ക് ആവേശമാണ്. തുടർച്ചയായി നാലാം തവണയും ഏറനാട് മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടിയ പി.കെ. ബഷീറിന് മന്ത്രിസഭയിലേക്ക് ഇത് ആദ്യ അവസരം.
മുസ്ലീം ലീഗിൻ്റെ പ്രധാന നേതാവും മുൻ എംഎൽഎയും ചീഫ് വിപ്പുമായിരുന്ന പി. സീതിഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1959 സെപ്റ്റംബർ 25ന് മലപ്പുറം എടവണ്ണയിലാണ് പാത്തായക്കോടൻ കുഞ്ഞിബഷീർ എന്ന പി.കെ. ബഷീറിൻ്റെ ജനനം. തുടർന്ന് 2016ലും 2021 ലും 2026 ലും തുടർച്ചയായ മിന്നും വിജയങ്ങൾ. ഇത്തവണ സിപിഐ യുവനേതാവ് ഷെഫീറിനെ 41,289 വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് പി.കെ. ബഷീർ നിയമസഭയില്‍ സീറ്റുറപ്പിച്ചത്.
1977-ൽ എംഎസ്എഫിലൂടെയായിരുന്നു പി.കെ. ബഷീറിൻ്റെ രാഷ്ട്രീയ പ്രവേശനം. മുസ്ലീം യൂത്ത് ലീഗ് വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് , സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്ലീം യൂത്ത് ലീഗ് വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്. ഐയുഎംഎൽ, എറനാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് , മലപ്പുറം ജില്ലാ പഞ്ചായത് അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.
13 വർഷം എടവണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയിരുന്നു, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. നിലവിൽ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് പി കെ ബഷീർ.