കൊല്ലം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയിൽ നിന്ന് സ്വർണവും പണവും അടങ്ങുന്ന ബാഗ് കവർന്ന് ഓട്ടോറിക്ഷാ ഡ്രൈവർ. കോട്ടയം സ്വദേശി സാബിറയാണ് കവർച്ചയ്ക്ക് ഇരയായത്. രണ്ടു ലക്ഷത്തിലധികം വിലവരുന്ന സ്വർണാഭരണങ്ങളും പണവുമാണ് ബാഗിലുണ്ടായിരുന്നത്.
ഓട്ടോയിൽ കയറി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങവേ റോഡിലേക്കിറങ്ങിയ കുട്ടിയെ പിടിക്കാൻ സാബിറ പോകുന്നതിനിടെയാണ് ബാഗുമായി ഓട്ടോ ഡ്രൈവറായ വിൽസൺ കടന്നു കളഞ്ഞത്. വാഹനം കണ്ടെത്തിയെങ്കിലും ഓട്ടോ ഡ്രൈവർ കേരളത്തിന് പുറത്തേക്ക് കടന്നതായാണ് വിവരം . കവർച്ച നടന്ന ഓട്ടോറിക്ഷയിൽ യുവതി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സാബിറ കൊല്ലം പൊലീസിൽ പരാതി നൽകുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുറ്റം സമ്മതിക്കാൻ തയ്യാറാവാതിരുന്ന ഇയാൾ പിന്നീട് നാടുവിടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം നിലവിൽ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.