

സംസ്ഥാനത്തെ ആശുപത്രികളിലെ ശസ്ത്രക്രിയാ പിഴവുകൾ തടയാൻ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. സർക്കാർ, മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് തുടർച്ചയായി ചികിത്സാ പിഴവുകൾ വിവാദമായ സാഹചര്യത്തിലാണ് ശസ്ത്രക്രിയാ മാർഗരേഖ പുതുക്കിയത്. നിലവിലുള്ള മാർഗരേഖ പുതുക്കുവാൻ ഡിസംബറിൽ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകിയിരുന്നു.
പുതുക്കിയ മാർഗരേഖ അനുസരിച്ചുള്ള നിർദേശങ്ങൾ
രോഗികൾക്ക് ശസ്ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം
ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം
ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്
ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകം
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം
വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം
തിയറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച വ്യക്തത വരുത്തി ഒപ്പിടണം . അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ
ശസ്ത്രക്രിയാ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം
ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം
ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം
ചികിത്സാപ്പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പലപ്പോഴും ജീവനക്കാർ പരസ്പരം പഴിചാരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കുവാൻ കൂടിയാണ് പുതിയ നടപടി. ഇതിന് പുറമേ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രോഗിയുടെ ബന്ധുക്കളെ അറിയിക്കണമെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.