കൊച്ചി: നടൻ ഷൈം ടോം ചാക്കോയ്ക്ക് എതിരായ ലഹരിക്കേസിൽ പോലീസിന് തിരിച്ചടി. ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിച്ചെന്ന കേസിൽ ഫോറൻസിക് റിപ്പോർട്ട് നടന് അനുകൂലം. പരിശോധനയിൽ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല. താൻ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈന്റെ മൊഴി.
ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദും പ്രതികൾ.
ഷൈനിനെയും സുഹൃത്തിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും. FSL റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് തീരുമാനം. കേസിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. ഈ മാസം അവസാനം നോർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.