ഗർഭിണി ജീവനൊടുക്കിയ കേസ് Source: News Malayalam 24X7
KERALA

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദനം; ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി മാതാപിതാക്കൾ; ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്

ഷാരോൺ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. ഭർത്താവ് ഷാരോണിനും മാതാവ് രജനിക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

ഷാരോൺ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. പെയിൻ്റിംഗ് തൊഴിലാളിയായ ഷാരോൺ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഭാര്യയെ സംശയിച്ചിരുന്നതായും ബന്ധുകൾ വരന്തരപ്പിള്ളി പൊലീസിനു മൊഴി നൽകി.

മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചന (20)യെയാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം യുവതി പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം.

അർച്ചനയുടെ മരണത്തിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തെ ചൊല്ലിയും ഭാര്യയിലുള്ള സംശയത്താലും യുവതിയുമായി ഷാരോൺ പതിവായി വഴക്കിടുമായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു.

അർച്ചനയെ ഭർത്താവ് ഷാരോൺ മർദ്ദിച്ചിരുന്നതായി പിന്നീട് നൽകിയ പരാതിയിലും പറയുന്നുണ്ട്. അർച്ചന പഠിച്ചിരുന്ന കോളേജിന്റെ മുൻവശത്ത് വച്ച് ഷാരോൺ മർദ്ദിച്ചിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ അർച്ചനയുടെ വീട്ടുകാരൻ വിവരം അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വീട്ടുകാരുമായി സംസാരിക്കാൻ പോലും ഷാരോൺ അർച്ചനയെ അനുവദിച്ചിരുന്നില്ല എന്ന് കുടുംബം പറയുന്നു.

SCROLL FOR NEXT