കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കയ്യേറ്റ വിവാദത്തിൽ ജിസിഡിഎ ചെയർമാൻ ചന്ദ്രൻ പിള്ളക്കും സ്പോൺസർ ആൻ്റോ അഗസ്റ്റിനും എതിരെ പൊലീസിൽ പരാതി. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊതു സ്ഥലം കയ്യേറി, പൊത് സ്വത്ത് അനധികൃതമായി നീക്കം ചെയ്തു, അനധികൃത നിർമാണ പ്രവർത്തനം നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കെതിരേ കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു.
അർജന്റീനയുടെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം നവീകരണത്തിൽ ജിസിഡിഎയ്ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. സ്പോൺസർ ആന്റോ അഗസ്റ്റിന് ജിസിഡിഎ സ്റ്റേഡിയം കൈമാറിയത് കരാർ ഒപ്പിടുന്നതിന് മുൻപാണെന്നായിരുന്നു കണ്ടെത്തൽ. ത്രികക്ഷി കരാർ ഒപ്പിടാൻ തീരുമാനം ആകുന്നതിന് മുൻപേ സ്റ്റേഡിയം കൈമാറിയെന്നും കണ്ടെത്തിയിരുന്നു.
ഈ മാസം ഒൻപതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്. ജിസിഡിഎ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, സ്പോൺസർ എന്നിവർ ചേർന്ന് ത്രികക്ഷി കരാറിലേക്ക് പോകാനാണ് യോഗത്തിൽ ധാരണ ഉണ്ടാക്കിയത്. എറണാകുളത്ത് നിന്നുള്ള മന്ത്രി പി. രാജീവ് അടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഈ ത്രികക്ഷി കരാറിന് ധാരണ ഉണ്ടാക്കിയതല്ലാതെ ഇതുവരെ ഒപ്പിട്ടിരുന്നില്ല.
സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപിയും നേരത്തെ ജിസിഡിഎ ചെയർമാന് കത്ത് നൽകിയിരുന്നു. സ്റ്റേഡിയം നവീകരണത്തിനും പരിപാടികളുടെ ആതിഥേയത്വവും സംബന്ധിച്ച് ജിസിഡിഎ ഏതെങ്കിലും സ്പോണ്‍സര്‍ കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക കരാറിലോ ധാരണാപത്രത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിൽ അതിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നുമാണ് കത്തിലെ ആവശ്യം.
അതേസമയം, സ്റ്റേഡിയത്തിന്മേൽ തനിക്ക് ഒരു അവകാശവും വേണ്ടെന്ന് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. അര്‍ജന്റീനയുടെ മത്സരം മാറ്റിവച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാക്കി മത്സരം നടത്താനുള്ള കരാര്‍ നവംബര്‍ 30 വരെയാണ്. അതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറും. അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ട. 45 ദിവസം കൊണ്ട് സ്റ്റേഡിയം ഫിഫ നിലവാരത്തിലാക്കി സർക്കാരിന് കൈമാറുമാറുമെന്നുമാണ് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ പറഞ്ഞത്.