വയനാട്: വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയൻ്റെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയാണ് ഒന്നാം പ്രതി. ഡിസിസി മുൻ പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികളാണ്.
ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ബാങ്ക് നിയമനക്കോഴയിൽ കുരുങ്ങിയാണ് വയനാട് എൻ.എം. വിജയനും മകനും ജീവനൊടുക്കിയത്. നിയമനക്കോഴയിലുള്ള വിജിലൻസ് കേസിലും ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. പ്രാഥമിക അന്വേഷണത്തിനുശേഷം കഴിഞ്ഞദിവസമാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണ പൂർത്തിയാക്കി. വിജിലൻസ് ഡയറക്ടറുടെ അനുമതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.