Source: News Malayalam 24x7
KERALA

ലൈംഗിക പീഡന പരാതി: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസ്

പീഡനം, എസ്‍സി-എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ദളിത് യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പൊലീസ്. പീഡനം, എസ്‍സി-എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.

കഴിഞ്ഞ ദിവസമാണ് പ്രശോഭ് സി. വത്സനെതിരെ ദളിത് യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം കാറിൽ നിന്നടക്കം ബലമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. മൂന്ന് തവണ പ്രശോഭ് ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിയാണ് പ്രശോഭ് ആദ്യമായി ബലമായി പീഡിപ്പിച്ചത്. പിന്നീട് ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിച്ചു. മൂന്നാമതായി ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ പീഡന ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ആദ്യം മോശമായി പെരുമാറിയത് പ്രശോഭിൻ്റെ അച്ഛനാണെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഷാഫി പറമ്പിലിൻ്റെയും വി.കെ. ശ്രീകണ്ഠൻ്റെയും പേര് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും, ഷാഫിയെ വീഡിയോ കോൾ ചെയ്ത് കാണിച്ചെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. കയ്യിലുള്ള തെളിവുകൾ ഒക്കെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അച്ഛനും അമ്മയുമില്ലാത്തതിനാൽ എന്തെങ്കിലും പറ്റിയാൽ പോലും ചോദിക്കാൻ ആരും വരില്ല. ഇപ്പോഴും പേടിയോടെയാണ് കഴിയുന്നതെന്നും യുവതി തുറന്നു പറഞ്ഞിരുന്നു.

അതേസമയം, സംഭവത്തിൽ പ്രശോഭ് വി.വത്സനെ സസ്പെൻഡ് ചെയ്തായി കോൺഗ്രസ് അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. പ്രശോഭിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായാണ് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ അറിയിച്ചത്. ധാർമികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്നും ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT